തൃശൂർ : ക്രിസ്മസിനെ വരവേൽക്കാനുള്ള അന്തിമവട്ട ഒരുക്കത്തിൽ നഗരത്തിൽ വൻതിരക്ക്. ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി നഗരത്തിൽ ഒരുക്കിയ ദീപാലങ്കാരം കാണാനും കലാപരിപാടികൾ ആസ്വദിക്കാനും തിരക്കനുഭവപ്പെടുന്നുണ്ട്. മത്സ്യ മാർക്കറ്റിലും ഇറച്ചി വിൽപ്പന കടകളിലും തിരക്കായിരുന്നു. ക്രിസ്മസ് സന്ദേശവുമായി നിരവധി കരോൾ സംഘങ്ങളും വാദ്യമേളങ്ങളോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു നീങ്ങിയത് പൊലിമയേകി.
ക്രൈസ്തവ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ ഭാഗമായി പാതിരാ കുർബാനകൾ നടന്നു. ഇന്ന് പൗരസ്ത്യ കൽദായ സുറിയാനി സഭ മർത്ത് മറിയം വലിയപള്ളി യൂത്ത്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂരിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളെ ഉൾപ്പെടുത്തി ക്വയർ ഗാനാലാപന മത്സരം സംഘടിപ്പിക്കും. വൈകിട്ട് ആറ് മുതൽ വലിയപള്ളി അങ്കണത്തിലാണ് മത്സരം. ഡോ.മാർ അപ്രേം മെത്രാപ്പോലീത്ത, ഡോ.മാർ യോഹന്നാൻ യോസഫ് എപ്പിസ്‌കോപ്പ, മാർ ഔഗേൻ കുര്യാക്കോസ് എപ്പിസ്‌കോപ്പ എന്നിവർ പങ്കെടുക്കും.
എക്‌സിബിഷന് തുടക്കം
കോർപ്പറേഷനും ചേംബർ ഒഫ് കോമേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ശക്തൻ നഗറിൽ നടക്കുന്ന എക്‌സിബിഷൻ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രദർശനം ജനുവരി 2 വരെ തുടരും. മേയർ എം.കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ചേംബർ പ്രസിഡന്റ് പി.കെ ജലീൽ, ബിഷപ് ടോണി നീലങ്കാവിൽ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, എ.സി.പി കെ.കെ സജീവ്, കോർപ്പറേഷൻ സെക്രട്ടറി രഹേഷ്, കൗൺസിലർമാരായ അനൂപ് കാട, രാഹുൽനാഥ് എന്നിവർ പങ്കെടുത്തു. പുതുമയുള്ള വീട്ടുപകരണങ്ങൾ, വിവിധ കമ്പനി വാഹനങ്ങളുടെ പ്രദർശനം, വിവിധ ബിൽഡേഴ്‌സിന്റെ ഭവന നിർമ്മാണ പദ്ധതികൾ, ബാങ്കുകളുടെ വായ്പാ പദ്ധതി, ഫർണിച്ചർ, വിവിധ ഭക്ഷണ രുചികൾ എന്നിവയും കലാപരിപാടികളും ആസ്വദിക്കാം. ആർട്ടിസ്റ്റ് കൃഷ്ണപ്രഭയുടെ നൃത്തവും, ശരണ്യ ജസ്ലിനും സംഘവും കഥകും അവതരിപ്പിച്ചു. ഡാൻസും ഡി.ജെ ഗാനമേളയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |