തൃശൂർ: സർക്കാർ ഗ്രാന്റ് 1.9 കോടി ലഭിച്ചതിനെ തുടർന്ന് കലാമണ്ഡലം ജീവനക്കാർക്ക് ക്രിസ്മസ് തലേന്ന് ശമ്പളം ലഭിച്ചു. ഗ്രാന്റ് വൈകുന്നത് മൂലം കലാമണ്ഡലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രാന്റ് ഉടൻ നൽകാൻ ധനവകുപ്പിൽ സമ്മർദ്ദം ചെലുത്തുമെന്ന് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞിരുന്നു.
ഇപ്പോഴത്തെ ഗ്രാന്റ് ഉപയോഗിച്ച് ഡിസംബറിലെ ശമ്പളവും നൽകാനാകും. അടുത്ത ഗഡു ഗ്രാന്റ് ലഭിച്ചെങ്കിലേ ജനുവരി മുതലുള്ളത് നൽകാനാകൂ. അടുത്തഗഡുവിനുള്ള അപേക്ഷ കലാമണ്ഡലം, സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ശമ്പളം വൈകുന്നതിനെ തുടർന്ന് കലാമണ്ഡലം യൂണിവേഴ്‌സിറ്റി എംപ്‌ളോയീസ് യൂണിയൻ അവകാശദിനം ആചരിക്കുകയും സമരം ചെയ്യുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഒരു സാമ്പത്തികവർഷം ലഭിക്കുന്ന 7.6 കോടി ഗ്രാന്റ് അപര്യാപ്തമാണ്.
കലാമണ്ഡലത്തെ 2007ൽ കൽപ്പിത സർവകലാശാലയാക്കിയപ്പോൾ യു.ജി.സി വിഭാഗത്തിൽ ഉൾപ്പെടെ ജീവനക്കാരുടെ എണ്ണം കൂടിയെങ്കിലും ഗ്രാന്റ് വർദ്ധിപ്പിച്ചില്ല. സർവകലാശാലയാക്കുന്നതിന് മുമ്പ് അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിൽ 111 പേരുണ്ടായിരുന്നത് ഇപ്പോൾ യു.ജി.സി, കരാർ ഉൾപ്പെടെ 14 വിഭാഗങ്ങളിലായി 259 ജീവനക്കാരായി. ശമ്പള പരിഷ്‌കരണമനുസരിച്ച് 2019 മാർച്ച് മുതൽ നൽകേണ്ട കുടിശിക സാമ്പത്തിക പ്രതിസന്ധി കാരണം നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |