തൃശൂർ: സേഫ് ആൻഡ് സ്‌ട്രോംഗ് കമ്പനിയുടമ പ്രവീൺ റാണ ബിനാമികളിലൂടെ തട്ടിപ്പ് പണം വഴിതിരിച്ചു വിട്ടുവെന്നും അക്കൗണ്ട് കാലിയാക്കിയത് ബോധപൂർവമാണെന്നും ഇടപാടുകാർ. പണം തിരികെ ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്കായി അവർ വെൽഫയർ അസോസിയേഷനും രൂപം നൽകി. പ്രവീണിന്റെ ബിനാമി ഇടപാടുകളെപ്പറ്റി തങ്ങളുടേതായ രീതിയിൽ അന്വേഷിക്കുകയാണെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.
പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പണം തിരികെ ലഭിക്കാത്ത 200 ഓളം പേർ ചേർന്ന് വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കി. ഡിസംബർ 27ന് തൃശൂർ വെളുത്തൂരിലെ റാണ റിസോർട്ടിൽ നടന്ന യോഗത്തിൽ പങ്കെടുത്തവരാണ് ഗ്രൂപ്പിലുള്ളത്. പണം തിരികെ കിട്ടാതെ വലയുന്നവരിൽ കാൻസർ രോഗികളും വീടും പുരയിടവും ജപ്തി ഭീഷണിയിലായവരുമുണ്ട്.
പ്രവീണിന്റെ പലിശ വാഗ്ദാനത്തിൽ കുടുങ്ങി ലക്ഷങ്ങൾ വായ്പയെടുത്ത് സേഫ് ആൻഡ് സ്‌ട്രോംഗിൽ ഭർത്താവറിയാതെ വീട്ടമ്മമാർ നിക്ഷേപിച്ചിട്ടുമുണ്ട്. അവരെല്ലാം പ്രതിസന്ധിയിലാണ്. തുക തിരികെ കിട്ടിയില്ലെങ്കിൽ പലരും ജീവനൊടുക്കിയേക്കുമെന്നും തട്ടിപ്പിനിരയായവർ പറയുന്നു. പ്രവീണിന്റെ വലം കൈയായി പ്രവർത്തിച്ചവർ ഇപ്പോഴും പുറത്താണെന്നും അവർക്ക് തട്ടിപ്പിനെപ്പറ്റി കൂടുതൽ അറിയാമെന്നും സേഫ് ആൻഡ് സ്‌ട്രോംഗ് കസ്റ്റമർ വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ആദ്യമൊക്കെ പലിശ കൃത്യമായി തിരികെ കൊടുത്തെങ്കിലും പിന്നീട് മുടങ്ങാൻ തുടങ്ങി. കമ്പനിയുടെ ഓഫീസിലെത്തി കുത്തിയിരുന്നവർക്ക് അൽപ്പാൽപ്പമായി പണം നൽകി. തിരിച്ചുകൊടുക്കാമെന്ന് പറഞ്ഞ അവധികളെല്ലാം കഴിഞ്ഞ ഒരു വർഷമായി തെറ്റാൻ തുടങ്ങിയപ്പോഴാണ് ഇടപാടുകാർ പ്രശ്‌നമുണ്ടാക്കാൻ തുടങ്ങിയത്. എഫ്.സി.ഐയിൽ നിന്ന് വിരമിച്ചവർ വരെ പ്രവീണിന്റെ കമ്പനിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ചു.
ആലിബാഗ് ദ്വീപിലും പണം മുടക്കി
അതിനിടെ മഹാരാഷ്ട്രയിലെ ആലിബാഗ് ദ്വീപിൽ ടൂറിസം പദ്ധതിക്കായി പങ്കാളിത്ത ബിസിനസ് തുടങ്ങിയ പ്രവീൺ അതിൽ 70 കോടി മുടക്കിയെന്നും പങ്കാളികൾ പദ്ധതിയിൽ നിന്ന് പിന്മാറിയത് പ്രതിസന്ധിക്ക് ഇടയാക്കിയെന്നും അഭ്യൂഹമുണ്ട്. മുംബയ്, പൂനെ തുടങ്ങിയ സ്ഥലങ്ങളിലെ പബ്ബുകളിലും സിനിമയിലും മറ്റുമായി പണം മുടക്കിയിരുന്നു. പ്രവീൺ അഭിനയിച്ച റിലീസാവാത്ത സിനിമയിൽ സ്വയമിട്ട പേരാണ് പ്രവീൺ റാണയെന്നും വിവരമുണ്ട്.
റാണയുടെ സാമ്പത്തിക ഇടപാടുകൾ: വിശദപരിശോധനയ്ക്ക് പൊലീസ്
തൃശൂർ: പ്രവീൺ റാണയ്ക്കെതിരെ പരാതികളേറെയായതിനാൽ അന്വേഷണവും സങ്കീർണ്ണമാകും. ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ചും പണമിടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തന്നെ പൊലീസ് നടത്തും. അതേസമയം, പെട്ടെന്ന് തന്നെ റാണയെ കുടുക്കാനായതിന്റെ ആശ്വാസത്തിലാണ് പൊലീസ്.
പൊള്ളാച്ചി ദേവരായപുരത്തെത്തി പൊലീസ് സംഘം റാണയെ അറസ്റ്റ് ചെയ്തെന്ന വിവരം ബുധനാഴ്ച വൈകിട്ട് തന്നെ പ്രചരിച്ചെങ്കിലും പൊലീസ് സ്ഥിരീകരണത്തിന് വൈകിയിരുന്നു. അതീവരഹസ്യമായായിരുന്നു അന്വേഷണം. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങൾ ചേർന്നായിരുന്നു അന്വേഷണം.
തൃശൂർ ഈസ്റ്റ് ഇൻസ്പെക്ടർ പി. ലാൽകുമാർ, തൃശൂർ സിറ്റി ക്രൈം സ്ക്വാഡിലെ അംഗങ്ങളായ എസ്.ഐമാരായ എൻ.ജി. സുവൃതകുമാർ, പി. രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.വി. ജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ എം.എസ്. ലിഗേഷ്, പി. ഹരീഷ് കുമാർ, വി.ബി. ദീപക്, കെ. ശരത്., എസ്. സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |