തൃശൂർ : ഇറ്റ്‌ഫോക്ക് അന്തർദ്ദേശീയ നാടകോത്സവത്തിന് ഞായറാഴ്ച്ച തീരശീല ഉയരും. കഴിഞ്ഞ രണ്ട് വർഷമായി അരങ്ങൊഴിഞ്ഞ് നിന്ന നാടകോത്സവത്തിന്റെ പതിമൂന്നാം പതിപ്പിനാണ് അഞ്ച് മുതൽ പതിന്നാല് വരെ റീജ്യണൽ തിയേറ്ററിലും സമീപത്തുമായി സജ്ജീകരിച്ച ഏഴ് വേദികളിൽ തുടക്കമാകുന്നത്. ദേശീയ നാടകങ്ങൾ, അന്തർദ്ദേശീയ നാടകങ്ങൾ എന്നിവയ്ക്ക് പുറമേ മ്യൂസിക്കൽ പ്രദർശനവും നടകോത്സവത്തിന് പൊലിമയേകുമെന്ന് സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ ദിവസവും രാവിലെ പത്തിന് പൊതുപ്രഭാഷണം നടക്കും. രംഗസജ്ജീകരണം ഒരുക്കുന്നത് ആർട്ടിസ്റ്റ് സുജാതന്റെ നേതൃത്വത്തിലാണെന്ന് അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, സെക്രട്ടറി കരിവള്ളൂർ മുരളി, ദീപൻ ശിവരാമൻ, അനിൽ കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. അന്തർദ്ദേശീയ നാടകോത്സവത്തിന്റെ (ഇറ്റ്‌ഫോക്ക്) ഉദ്ഘാടനവും നവീകരിച്ച ആക്ടർ മുരളി തിയേറ്ററിന്റെ ഉദ്ഘാടനവും അഞ്ചിന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.
ആദ്യ നാടകം ' ടേക്കിംഗ് സൈഡ്‌സ് '
ഉദ്ഘാടനത്തിന് മുമ്പ് ആദ്യ നാടകത്തിന് തിരശീല ഉയരും. കെ.ടി.മുഹമ്മദ് തിയേറ്ററിൽ അതുൽ കുമാർ സംവിധാനം ചെയ്യുന്ന "ടേക്കിംഗ് സൈഡ്‌സ്" എന്ന നാടകം അരങ്ങിലെത്തും. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജർമ്മനിയിലെ ഡീ നാസിഫിക്കേഷൻ കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ടേക്കിംഗ് സൈഡ്‌സിലൂടെ അരങ്ങിലെത്തുക. തോപ്പിൽ ഭാസിയുടെ പേരിലുള്ള ബ്ലാക്ക് ബോക്‌സ് തിയേറ്ററിൽ വൈകീട്ട് 3.30 ന് ഫെസ്റ്റിവലിലെ ആദ്യ മലയാള നാടകമായ കെ.എസ്.പ്രതാപൻ സംവിധാനം ചെയ്യുന്ന "നിലവിളികൾ മർമ്മരങ്ങൾ ആക്രോശം" എന്ന നാടകം അവതരിപ്പിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി സംഗീത നാടക അക്കാഡമി ചെയർമാൻ കൂടിയായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ നേതൃത്വത്തിൽ 101 മേള കലാകാരന്മാർ അണിനിരക്കുന്ന മേളത്തോടെയാണ് തുടക്കം കുറിക്കുക.
ടിക്കറ്റ് എങ്ങനെ ?
ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഉദ്ഘാടന ദിവസം രാവിലെ പത്ത് മുതൽ അക്കാഡമിയിലെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് നേരിട്ട് വാങ്ങാം. ബുക്ക് ചെയ്യാത്തവർക്ക് അതാത് ദിവസത്തേക്കുള്ള ടിക്കറ്റുകൾ ഉച്ചയ്ക്ക് 1.30 മുതൽ 2.45 വരെ കൗണ്ടറിൽ നിന്ന് ലഭിക്കും.
അരങ്ങിന്റെ പകിട്ട് ഇങ്ങനെ
പത്ത് ദിവസം, 24 നാടകങ്ങൾ
14 ദേശീയ നാടകങ്ങൾ
10 അന്തർദ്ദേശീയ നാടകങ്ങൾ
ദിവസവും 2,200 പേർക്ക് നാടകം കാണാം
പ്രധാന വേദിയിൽ 1200 പേർക്ക്
പ്രതീക്ഷിക്കുന്നത് 25,000 കാണികളെ
അന്തർദ്ദേശീയ നാടകോത്സവം അഞ്ച് മുതൽ 14 വരെ
തൃശൂർ : സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ അന്തർദ്ദേശീയ നാടകോത്സവം (ഇറ്റ്‌ഫോക്ക്) അഞ്ച് മുതൽ 14 വരെ തൃശൂരിൽ നടക്കുമെന്ന് സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും സെക്രട്ടറി കരിവള്ളൂർ മുരളിയും പത്രസമ്മേളനത്തിൽ അറിയിച്ചു. നാടകോത്സവവും ആക്ടർ മുരളി തിയേറ്ററിന്റെ ഉദ്ഘാടനവും അഞ്ചിന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജൻ ഇറ്റ്‌ഫോക്ക് ബുള്ളറ്റിൻ 'സെക്കൻഡ് ബെൽ' പ്രകാശനം ചെയ്യും. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ആദ്യ കോപ്പി ഏറ്റുവാങ്ങും. മന്ത്രി കെ.രാധാകൃഷ്ണൻ ഇറ്റ്‌ഫോക്ക് ടീ ഷർട്ട് പ്രകാശനം ചെയ്യും. കളക്ടർ ഹരിത വി.കുമാർ ഏറ്റുവാങ്ങും. മന്ത്രി ഡോ.ആർ.ബിന്ദു ഫെസ്റ്റിവൽ ബാഗ് പ്രകാശനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ ഏറ്റുവാങ്ങും. ടി.എൻ.പ്രതാപൻ എം.പി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. മേയർ എം.കെ.വർഗീസ് പുസ്തകം ഏറ്റുവാങ്ങും. നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |