സുൽത്താൻ ബത്തേരി: മുത്തങ്ങ ഭൂസമരത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്തി. തകരപ്പാടി ജോഗി രക്തസാക്ഷി അനുസ്മരണ സ്തൂപത്തിന് മുന്നിൽ പൂജയും നടത്തി. ഗോത്രമഹാസഭ നേതാക്കളായ ഗീതാനന്ദൻ, സി.കെ ജാനു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഭൂപ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വീണ്ടും ശക്തമായ സമരവുമായി രംഗത്തിറങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് സി.കെ ജാനു അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. ആദിവാസികൾക്കെതിരെ വംശീയ അതിക്രമം നടക്കുന്നുവെന്നത് വല്ലാത്ത അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് ഗീതാനന്ദനും പറഞ്ഞു. രക്തസാക്ഷി സ്തൂപത്തിൽ പൂജയും പുഷ്പാർച്ചനയും നടത്തി. പൂജാദി കർമ്മങ്ങൾക്ക് ചന്ദ്രൻ കാര്യമ്പാടി മുഖ്യകാർമികത്വം വഹിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് തുടിതാളവും അരങ്ങേറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രവർത്തകർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. മുത്തങ്ങ തകരപ്പാടിയിലെ അനുസ്മരണപരിപാടികൾക്ക് ശേഷം സി.കെ ജാനുവിന്റയും ഗീതാനന്ദന്റെയും നേതൃത്വത്തിൽ ബത്തേരിയിൽ വെവ്വേറെ അനുസ്മരണപരിപാടികൾ നടത്തി. സി.കെ ജാനുവിന്റെ നേതൃത്വത്തിൽ വ്യാപാരഭവനിൽ നടന്ന ചടങ്ങ് കെ.കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |