സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ വള്ളുവാടി മേഖലയിൽ മുള ചാഴി എന്നറിയപ്പെടുന്ന ബാംബൂ സീഡ് ബഗിന്റെ കൂട്ട ആക്രമണം. പ്രദേശത്തെ ഏക്കർ കണക്കിന് സ്ഥലത്തെ മരങ്ങളുടെ ഇലകളിലും കുറ്റിച്ചെടികളിലുമാണ് ചാഴി പിടികൂടിയിരിക്കുന്നത്. ഞായറാഴ്ചയാണ് വനാതിർത്തിയിലെ മരങ്ങളിലായി ചാഴിയെ പ്രദേശവാസികൾ കണ്ടത്. മരങ്ങളുടെ ഇലകളും ശിഖരങ്ങളുമെല്ലാം ചാഴി പൊതിഞ്ഞ നിലയിലാണ്. തളിർ ഇലകളിൽ പറ്റിപ്പിടിച്ച് നീര് ഊറ്റികുടിക്കും. ചാഴികൾ കൂട്ടത്തോടെ മരത്തിൽ വന്നിരിക്കുന്നത്‌കൊണ്ട് മരം ഉണങ്ങി നശിക്കാനും ഇടയാകും. മൂന്ന് പതിറ്റാണ്ട് മുമ്പ് ഇത്തരം ചാഴിയെ വയനാട്ടിൽ കണ്ടെത്തിയിരുന്നു. അന്ന് ചാഴിയുടെ ശല്യം കുരുമുളക് ചെടികളെയും ബാധിച്ചിരുന്നു. എന്നാൽ പിന്നീട് ഇത്തരത്തിലുള്ള കീടത്തിന്റെ ആക്രമണം ഉണ്ടായിട്ടില്ല.
മുള പൂക്കുന്ന സമയത്താണ് ചാഴിയുടെ വരവ്. മുളയുടെ പൂവും മുളയരിയും ചാഴികളുടെ ഇഷ്ട ആഹാരമാണ്. ചാഴി നെന്മണിയിലെ നീര് ഊറ്റി കുടിക്കുന്നതുപോലെയാണ് ഇവ മുളയരിയും പൂവും ഇലകളുടെ നീരും ഊറ്റികുടിക്കുന്നത്. മുളചാഴിയുടെ ആയുസ് വെറും രണ്ടാഴ്ച മാത്രമാണ്. ചാഴികൾ മനുഷ്യർക്ക് ഉപദ്രവകാരികളല്ലങ്കിലും ചിലർക്ക് അലർജിപോലുള്ള അസുഖങ്ങൾക്കിടയാക്കും. ഇവ കൃഷിയിടങ്ങളിലേക്ക് എത്തുമോ എന്ന ഭീതിയിലാണ് കർഷകർ. ഇടുക്കിയിൽ നേരത്തെ ഇത്തരത്തിലുള്ള ചാഴി കർഷകരുടെ കൃഷിയിടങ്ങളിൽ എത്തിയിരുന്നു. കൂട്ടത്തോടെ എത്തിയ ചാഴികൾ രണ്ട് മാസമായപ്പോഴെക്കും പൂർണമായും നശിച്ചുപോയി. വള്ളുവാടി ഭാഗത്ത് മരങ്ങളിൽ പൊതിഞ്ഞിരിക്കുന്ന മുളചാഴി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |