ന്യൂഡൽഹി: ബാങ്കുകളിലെ കിട്ടാക്കടം ഊർജിതമായി തിരിച്ചുപിടിക്കുന്നത് ലക്ഷ്യമിട്ട് ആസൂത്രണം ചെയ്‌ത 'നാഷണൽ അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനി ലിമിറ്റഡ് (എൻ.എ.ആർ.സി.എൽ അഥവാ ബാഡ് ബാങ്ക്) രൂപീകരിക്കാനുള്ള ലൈസൻസിനായി ബാങ്കുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ) റിസർവ് ബാങ്കിന് അപേക്ഷ നൽകി.
തുടക്കത്തിൽ 100 കോടി രൂപയുടെ മൂലധനവുമായാണ് ബാഡ് ബാങ്ക് ആരംഭിക്കുക. പിന്നീട്, ബാങ്കുളിൽ നിന്നുള്ള സഹായത്തോടെ ഇത് 6,000 കോടി രൂപയായി ഉയർത്തും. രജിസ്‌ട്രാർ ഒഫ് കമ്പനീസിന്റെ ലൈസൻസ് നേരത്തേ ലഭിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കി സെപ്‌തംബറിലോ ഒക്‌ടോബറിലോ റിസർവ് ബാങ്ക് ലൈസൻസ് അനുവദിച്ചേക്കും.
ബാഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായി മലയാളിയും എസ്.ബി.ഐയുടെ സ്‌ട്രെസ്ഡ് അസെറ്റ് (കിട്ടാക്കടം) വിഭാഗം ചീഫ് ജനറൽ മാനേജരുമായ പദ്മകുമാർ മാധവൻ നായരെ കേന്ദ്രസർക്കാർ നിയമിച്ചിരുന്നു. ഐ.ബി.എ സി.ഇ.ഒ സുനിൽ മേത്ത, എസ്.ബി.ഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ എസ്.എസ്. നായർ, കനറാ ബാങ്കിന്റെ ചീഫ് ജനറൽ മാനേജർ അജിത് കൃഷ്‌ണൻ നായർ എന്നിവരാണ് മറ്റ് ബോർഡംഗങ്ങൾ.
നിഷ്‌ക്രിയ ബാങ്കിലെ
ഓഹരികൾ
പൊതു-സ്വകാര്യ ബാങ്കുകളിലെ കിട്ടാക്കടം ഏറ്റെടുത്ത് റിക്കവറി ചെയ്യുകയാണ് ബാഡ് ബാങ്ക് അഥവാ നിഷ്‌ക്രിയ ബാങ്കിന്റെ ദൗത്യം. ബാഡ് ബാങ്കിന് അനുബന്ധമായി അസറ്റ് മാനേജ്‌മെന്റ് കമ്പനിയും (എ.എം.സി) രൂപീകരിക്കും. എ.എം.സിയിൽ 51 ശതമാനം ഓഹരി വാങ്ങാൻ സ്വകാര്യ ബാങ്കുകളെ അനുവദിച്ചേക്കും.
ബാഡ് ബാങ്കിന്റെ 51 ശതമാനം ഓഹരികൾ പൊതുമേഖലാ ബാങ്കുകൾ വഹിക്കും. 10 രൂപയുടെ 1.20 കോടി ഓഹരികൾ വാങ്ങിയ കനറാ ബാങ്കാണ് ലീഡ് ബാങ്ക്. എസ്.ബി.ഐ., യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയ്ക്ക് 99 ലക്ഷവും പി.എൻ.ബി., ബാങ്ക് ഒഫ് ഇന്ത്യ എന്നിവയ്ക്ക് 90 ലക്ഷവും ഓഹരി പങ്കാളിത്തമുണ്ട്. 50 ലക്ഷം ഓഹരികൾ ബാങ്ക് ഒഫ് മഹാരാഷ്‌ട്രയും വാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |