കോട്ടയം: 75 വർഷം പൂർത്തിയാക്കിയ റബർ ബോർഡിന്റെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. ബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, മുഖ്യമന്ത്രി പിണറായി വിജയൻ, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വശർമ എന്നിവർ ഓൺലൈനായി പങ്കെടുത്തു. ബോർഡ് ആസ്ഥാനത്തു സ്ഥാപിക്കുന്ന ശില്പത്തിന്റെ അനാച്ഛാദനം കേന്ദ്ര വ്യവസായ അഡീഷനൽ സെക്രട്ടറി അമർദീപ് സിംഗ് ഭാട്ടിയ നിർവഹിച്ചു. എം റൂബ് അവാർഡുകൾ സാവർ ധനാനിയ, അമർദീപ് സിംഗ് ഭാട്ടിയ എന്നിവർ ചേർന്ന് സമ്മാനിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ബോർഡ് എക്‌സിക്യുട്ടിവ് ഡയറക്ടർ എം. വസന്തഗേശൻ അശോക് നാഥ്, അംഗം എൻ.ഹരി, കെ.ആർ.എൽ ലിമിറ്റഡ് ചെയർമാൻ ആൻഡ് എം.ഡി ഷീല തോമസ് എന്നിവർ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സെമിനാറുകളും പ്രദർശനങ്ങളും സംഘടിപ്പിക്കും.
റബർ വില ഉടനെ കൂടില്ല
റബർ വില ഉടനെ കൂട്ടുമെന്ന കാര്യം പറയാനാകില്ലെന്ന് ചെയർമാൻ ഡോ. സാവർ ധനാനിയ മാദ്ധ്യമങ്ങളോടു പറഞ്ഞു. രാജ്യന്തര വിപണിയിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ റബർ വില 300 രൂപയാക്കുന്ന കാര്യം തീരുമാനിക്കൂ. വില 300 ആക്കിയാൽ ബോർഡ് പിരിച്ചുവിടുമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. റബറിന് 300 രൂപയാക്കിയാൽ ബി.ജെ.പിയെ സഹായിക്കാമെന്ന തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരമാർശം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വില ഉയർത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചെയർമാൻ വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |