ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്ന് ഗോ ഫസ്റ്റ് വിമാനക്കമ്പനി നൽകിയ ഹർജി നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻ.സി.എൽ.റ്റി) അംഗീകരിച്ചു. കമ്പനിയുടെ നടത്തിപ്പിനായി ഇടക്കാല ഉദ്യോഗസ്ഥനായി പ്രൊഫഷണൽ സർവീസ് സ്ഥാപനമായ അൽവരേസ് ആൻഡ് മാർസലിന്റെ അഭിഷേക് ലാലിനെ നിയമിക്കുകയും ചെയ്തു. ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ലെന്നും ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. നിലവിൽ 7000 ജീവനക്കാരാണ് ഗോ ഫസ്റ്റിനുള്ളത്. നടത്തിപ്പ് ചെലവുകൾക്കായി ഉടൻ തന്നെ അഞ്ച് കോടി രൂപ നിക്ഷേപിക്കാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് രണ്ടിനാണ് വാഡിയ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഗോ ഫസ്റ്റ് പാപ്പരത്ത നടപടിക്ക് അപേക്ഷ നൽകിയത്. അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്‌നി നിർമിക്കുന്ന എഞ്ചിനുകളിലെ പിഴവുമൂലം സർവീസുകൾ മുടങ്ങുകയും 10,800 കോടി രൂപയുടെ നഷ്ടം നേരിടുകയും ചെയ്തുവെന്ന് ഗോ ഫസ്റ്റ് ആരോപിക്കുന്നു.
മെയ് 19വരെ എല്ലാ വിമാന സർവീസുകളും കമ്പനി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും തിരികെ നൽകാൻ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശിച്ചിട്ടുണ്ട്.
തിരിച്ചടവുകൾക്ക് മോറട്ടോറിയം
പാപ്പരത്തത്തിനുള്ള ഹർജി അംഗീകരിച്ചതോടെ കമ്പനിയുടെ ധനകാര്യ തിരിച്ചടവുകൾക്ക് മോറട്ടോറിയം ലഭിച്ചു. ഇതോടെ ഗോ ഫസ്റ്റിന് വായ്പ നൽകിയിട്ടുള്ള ബാങ്കുകൾക്കോ മറ്റ് ഇടപാടുകാർക്കോ നിയമപരമായി തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കാനാവില്ല. അതുകൊണ്ട് പാപ്പരത്ത നടപടി പൂർത്തിയാകുന്നതുവരെ ഗോ ഫസ്റ്റിന്റെ സ്വത്തുക്കൾ നിലനിൽക്കും.
പ്രതിസന്ധി മാറുമെന്ന് പ്രതീക്ഷ
ഇടക്കാല നേതൃത്വം വരുന്നത് ഗോ ഫസ്റ്റിന് പ്രതിസന്ധിയിൽ നിന്ന് പുറത്തുകിടക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തലുകൾ. നിലവിൽ പ്രവർത്തന സജ്ജമായ 27 വിമാനങ്ങൾ സർവീസ് തുടരുമെന്നാണ് കരുതുന്നത്. കമ്പനിയുടെ പ്രവർത്തന ക്ഷമത നിലനിർത്താൻ ഈ തീരുമാനം സഹായിക്കും.
6,521 കോടി ബാധ്യത
വിവിധ ബാങ്കുകളിലായി 6,521 കോടി രൂപയുടെ ബാധ്യതയാണ് ഗോ ഫസ്റ്റിനുള്ളത്. ബാങ്ക് ഒഫ് ബറോഡ, സെൻട്രൽ ബാങ്ക്, ഡോയിച്ച് ബാങ്ക്. ആക്‌സിസ് ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ അഞ്ച് ബാങ്കുകൾ ചേർന്നാണ് ഇത്രയും തുക വായ്പ നൽകിയിരിക്കുന്നത്. കടം പുന:ക്രമീകരിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |