SignIn
Kerala Kaumudi Online
Saturday, 27 April 2024 12.39 AM IST

ബാഡ് ബാങ്കിന് 36,000 കോടി സർക്കാർ ഗാരണ്ടി

b

ന്യൂഡൽഹി: ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ രൂപീകരിച്ച 'നാഷണൽ അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനി ലിമിറ്റഡിന് (എൻ.എ.ആർ.സി.എൽ) അഥവാ 'ബാഡ് ബാങ്കി'ന് 36,000 കോടി രൂപ ഗാരണ്ടി നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകിയതായി ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. അഞ്ചുവർഷമാണ് ഗാരണ്ടി കാലാവധി. ബാഡ് ബാങ്കിന് റിക്കവറിയിലൂടെ ലഭിക്കുന്ന തുകയുടെ 15 ശതമാനം ബാങ്കുകൾക്ക് പണമായും 85 ശതമാനം സെക്യൂരിറ്റി റെസീറ്റായും നൽകും.

എൻ.എ.ആർ.സി.എൽ ഏറ്റെടുക്കുന്ന കടബാദ്ധ്യതകളുടെ തുടർന്നുള്ള നിയന്ത്രണത്തിനായി ഇന്ത്യൻ ഡെറ്റ് റെസലൂഷൻ കമ്പനി രൂപീകരിക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. എൻ.എ.ആർ.സി.എല്ലിൽ പൊതുമേഖലാ ബാങ്കുകൾക്ക് 51ശതമാനവും ഡെറ്റ് റെസലൂഷൻ കമ്പനിയിൽ 49ശതമാനവും ഒാഹരി പങ്കാളിത്തമുണ്ടാകും. ബാങ്കുകളുടെ കിട്ടാക്കടം വീട്ടാൻ സർക്കാർ സഹായം കൂടാതെ വിപണിയിൽ നിന്ന് പണം കണ്ടെത്താൻ ഈ സംവിധാനം അവസരമൊരുക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനമായിരുന്നു ബാഡ് ബാങ്ക് രൂപീകരണം.

അതേസമയം കഴിഞ്ഞ ആറ് സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ കിട്ടാക്കടം ഇനത്തിൽ 5,01,479 കോടി രൂപ തിരിച്ചു പിടിച്ചെന്നും മന്ത്രി പറഞ്ഞു. ഇതുവഴി പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം മെച്ചപ്പെട്ടു. 2018ൽ 21ൽ രണ്ടു ബാങ്കുമാത്രമായിരുന്നു ലാഭം നേടിയതെങ്കിൽ 2021ൽ രണ്ടു ബാങ്കുകൾ മാത്രമാണ് നഷ്‌ടത്തിലുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എൻ.എ.ആർ.സി.എല്ലിന് ഉടൻ റിസർവ് ബാങ്ക് ലൈസൻസ് നൽകുമെന്നാണ് സൂചന. രജിസ്‌ട്രാർ ഒഫ് കമ്പനീസിന്റെ ലൈസൻസ് നേരത്തേ ലഭിച്ചു. ഇതിനകം 89,000 കോടി രൂപ മതിക്കുന്ന 22 കിട്ടാക്കടങ്ങൾ ബാങ്കുകൾ ബാഡ് ബാങ്കിലേക്ക് മാറ്റാനായി തരംതിരിച്ചിട്ടുണ്ട്.

ലോൺ തിരിച്ചു പിടിക്കാൻ ബാഡ് ബാങ്ക്

ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ കേന്ദ്രത്തിന്റെയും റിസർവ് ബാങ്കിന്റെയും പിന്തുണയോടെ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ രൂപീകരിച്ചതാണ് നാഷണൽ അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനി ലിമിറ്റഡ് അഥവാ ബാഡ് ബാങ്ക്. ബാഡ് ലോൺ (കിട്ടാക്കടം/എൻ.പി.എ) തിരിച്ചുപിടിക്കുന്നതുകൊണ്ടാണ് 'ബാഡ് ബാങ്ക്" എന്ന പേര്.

51 ശതമാനം ഓഹരി പങ്കാളിത്തം പൊതുമേഖലാ ബാങ്കുകൾക്കും ബാക്കി സ്വകാര്യ ബാങ്കുകൾക്കുമായിരിക്കും. 12 ശതമാനം പങ്കാളിത്തത്തോടെ കനറാ ബാങ്കാണ് ലീഡ് ബാങ്ക്. ബാഡ് ബാങ്കിന്റെ സി.ഇ.ഒ തിരുവനന്തപുരം കുമാരപുരം സ്വദേശിയും എസ്.ബി.ഐയുടെ സ്‌ട്രെസ്ഡ് അസെറ്റ് (കിട്ടാക്കടം) വിഭാഗം ചീഫ് ജനറൽ മാനേജരുമായ പദ്മകുമാർ മാധവൻ നായരാണ്.

ബാഡ് ബാങ്ക് എന്തിന്?

കിട്ടാക്കടം തിരിച്ചുപിടിക്കുകയെന്നത് ബാങ്കുകൾ ഏറെ വെല്ലുവിളി നേരിടുന്ന കാര്യമാണ്. ഇതിന്റെ ചുമതല സ്വകാര്യ കമ്പനികൾക്കാണ് നേരത്തേ ബാങ്കുകൾ നൽകിയിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചത്ര മൂല്യം റിക്കവറിയിലൂടെ കിട്ടാത്തതിനാലും സ്വകാര്യകമ്പനികളുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാലുമാണ് ബാങ്കുകൾ ചേർന്ന് ബാഡ് ബാങ്കിന് രൂപംനൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BADBANK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.