ന്യൂഡൽഹി: ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് പുറത്തുവിട്ട വാർഷിക റിപ്പോർട്ട്. വികസന പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ചെലവഴിക്കൽ വർദ്ധിച്ചതും സ്വകാര്യ നിക്ഷേപത്തിലെ വർദ്ധനയും മൊത്തത്തിലുള്ള ഡിമാൻഡ് മെച്ചപ്പെടുത്തും.
കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായിട്ടും രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടു. വാക്‌സിനേഷൻ ത്വരിതപ്പെടുത്താനായതും വ്യവസായ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. വിതരണ ശൃംഖലയിലെ തടസങ്ങൾ നീക്കി ധനനയ പിന്തുണയോടെ ഭാവി വളർച്ചയ്ക്കുള്ള പാതയൊരുക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ബാങ്കിംഗ് സംവിധാനത്തിൽ മതിയായ പണലഭ്യത ഉറപ്പാക്കി ഉത്പാദനമേഖലയിലെ ആവശ്യങ്ങൾക്ക് പിന്തുണ നൽകും. ഉത്പന്ന വിലക്കയറ്റത്തെ പ്രതിരോധിക്കാനും സമ്പദ്ഘടനയ്ക്ക് ഉണർവേകാനും സൂക്ഷ്മമായ സമീപനം പിന്തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൗമ രാഷ്ട്രീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെട്ട പണപ്പെരുപ്പം സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്. അസംസ്‌കൃത എണ്ണ, ലോഹം, വളം എന്നിവയുടെ വിലയിലെ കുതിപ്പ് വ്യവസായ മേഖലയ്ക്ക് ആഘാതമുണ്ടാക്കി. ഇത് ധനകമ്മിക്കും വ്യാപാര കമ്മിക്കും ഇടയാക്കി. ലക്ഷ്യമിട്ടത് വളർച്ചയെ പിന്തുണയ്ക്കാൻ റഷ്യ-യുക്രെയിൻ യുദ്ധം പണപ്പെരുപ്പം രൂക്ഷമാക്കിയതിനെ തുടർന്നാണ് നയംമാറ്റത്തിന് റിസർവ് ബാങ്ക് നിർബന്ധിതമായത്. കൊവിഡ് തുടങ്ങിയതിനുശേഷം വളർച്ചയെ പിന്തുണയ്ക്കുകയെന്നതായിരുന്നു ബാങ്കിന്റെ ലക്ഷ്യം. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നാലുവർഷത്തിനിടെ ഇതാദ്യമായി റിപ്പോ നിരക്ക് 0.40ശതമാനം വർദ്ധിപ്പിക്കാൻ നിർബന്ധിതമായത്. 2021-22 രാജ്യത്തെ ശരാശരി പണപ്പെരുപ്പം 5.5 ശതമാനമായിരുന്നു. നാലാംപാദമായപ്പോഴേക്കും ക്ഷമതാപരിധി മറികടന്ന് വിലക്കയറ്റം കുതിച്ചത് ധനനയത്തിന് വെല്ലുവിളിയായി. ലോകം മാന്ദ്യപാതയിൽ റഷ്യ-യുക്രെയിൻ സംഘർഷം മൂലം വിതരണ ശൃംഖലകളിൽ ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ, അസംസ്കൃത വസ്തുക്കൾക്ക് ക്ഷാമമുണ്ടാകുന്നുണ്ട്. ചൈനയിലെ മാന്ദ്യവും പാരീസ് ഉടമ്പടിയും ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് മുന്നിലെ വെല്ലുവിളികളാണ്. കഴിഞ്ഞ ദിവസം ലോകസമ്പദ്‍വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകുമെന്ന് ലോകബാങ്ക് പ്രവചനം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |