മുംബയ്: രൂപയുടെ മൂല്യത്തകർച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 150.48 പോയിന്റ് ഇടിഞ്ഞ് 53,026.97ൽ എത്തി. നിഫ്റ്റി 51.10 ഇടിഞ്ഞ് 15,799.10.ൽ അവസാനിച്ചു. ഒരു ഘട്ടത്തിൽ നേട്ടത്തിലെത്തിയ സൂചികകളാണ് വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ ഇടിഞ്ഞത്. വരുദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിഞ്ഞേക്കുമെന്ന വിലയിരുത്തൽ നിക്ഷേപകലോകത്തിനും
കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. വലിയതോതിൽ വിദേശനിക്ഷേപം പിൻവലിക്കപ്പെടുന്നത് വിപണിയിൽ കരടികളുടെ പിടിമുറുക്കം ശക്തമാക്കും.
പ്രവാസികൾക്ക് നേട്ടം
ഡോളറിന്റെ വിലക്കയറ്റം നാട്ടിലേക്ക് പണമയ്ക്കുന്ന പ്രവാസികൾക്കു നേട്ടമാണ്. ശമ്പളം കിട്ടാൻ ഒരുദിവസം മാത്രം ശേഷിക്കെ വരുംദിവസങ്ങളിൽ നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ തിരക്ക് ഏറിയേക്കും. എന്നാൽ ദുർബലമായ രൂപ ഇറക്കുമതി ഉത്‌പന്നങ്ങളുടെ വില കൂടാനിടയാക്കും. സ്വർണം, ക്രൂഡ്, ഇലക്ട്രോണിക്‌സ് ഉത്‌പന്നങ്ങൾ, സ്‌റ്റീൽ തുടങ്ങിയവയുടെ വിലകത്തിക്കയറും. ഇത് ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മിഭാരവും കൂടാനിടയാക്കും.
(രൂപയും ഗൾഫ് കറൻസികളും)
യു.എ.ഇ ദിർഹം - 21.48രൂപ
ഖത്തർ റിയാൽ - 21.67 രൂപ
സൗദി റിയാൽ – 21.03 രൂപ
ബഹ്റൈൻ ദിനാർ – 209.31 രൂപ
കുവൈത്ത് ദിനാർ – 257.25 രൂപ
ഒമാൻ റിയാൽ - 204.92 രൂപ
നേട്ടം ആർക്ക്?
ഐ.ടി ഉത്പന്നങ്ങൾ, ഔഷധങ്ങൾ, തുണിത്തരങ്ങൾ, പ്രത്യേകതയുള്ള രാസവസ്തുക്കൾ, മെറ്റൽ ഉൾപ്പെടെ വരുമാനത്തിന് വിദേശവിപണിയെ ആശ്രയിക്കുന്ന കയറ്റുമതി മേഖലയ്ക്ക് രൂപയുടെ തളർച്ച നേട്ടമാണ്.
കോട്ടം ആർക്ക് ?
അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഓയിൽ, ഗ്യാസ്, എഫ്.എം.സി.ജി, രാജ്യത്ത് ഫ്രാഞ്ചൈസി നടത്തുന്നതിന് വിദേശ കമ്പനികൾക്ക് റോയൽറ്റി ഫീസ് കൊടുക്കേണ്ടവർ, കെമിക്കൽ, മെറ്റൽ, ഓട്ടോമൊബൈൽ വിഭാഗം ഓഹരികൾ തുടങ്ങിയവയ്ക്ക് പ്രതികൂലം. വിദേശയാത്രകൾക്കും വിദേശത്ത് പഠിക്കുന്നവർക്കും രൂപയുടെ തകർച്ച വലിയ തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |