ആലപ്പുഴ: കയർമേഖലയിൽ നിലനില്ക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത "ലാറ്റെക്സ്" ഉത്പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കുമെന്ന് കയർഫെഡ് പ്രസിഡന്റ് ടി.കെ.ദേവകുമാർ 'കേരളകൗമുദി " യോട് പറഞ്ഞു. ഈ പദ്ധതി റബർ കർഷകർക്കും വളരെ ആശ്വാസം പകരും. യൂറോപ്യൻ രാജ്യങ്ങളിൽ പി.വി.സി ഉത്പന്നങ്ങൾക്ക് പ്രിയം കുറഞ്ഞിരിക്കുകയാണ്. അവിടെ ആധിപത്യം ഉറപ്പിക്കുവാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും കയർ മേഖലയിലെ തൊഴിലാളികളെ സഹായിക്കുകയും നിലനിറുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കയർമേഖലയുടെ സമഗ്രമായ മാറ്റങ്ങളെ മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും മറ്റും ടി.കെ.ദേവകുമാർ സംസാരിച്ചു.
? ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം
ആധുനിക കാലത്തിന് ആവശ്യമായ ഉത്പന്നങ്ങളാണ് വിപണിയിൽ വേണ്ടത്. നമ്മൾ പരമ്പരാഗത രീതിയാണ് തുടരുന്നത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ എത്തിക്കുന്ന ഉത്പന്നങ്ങൾ നമ്മുടെ ഉത്പന്നങ്ങളെക്കാൾ ഭംഗിയും വിലകുറവുമാണ്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത കുറഞ്ഞ കാലാവധിയിൽ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങൾ അവർ വിപണിയിൽ എത്തിക്കുന്നതിനാൽ നമ്മുടെ ഉത്പന്നങ്ങൾക്ക് പ്രിയമില്ലാതായി.
? പ്രതിസന്ധി എങ്ങനെ മറികടക്കാം
ആഭ്യന്തര, വിദേശ വിപണിക്ക് ആവശ്യമായ ഉത്പന്നങ്ങൾ എത്തിക്കാൻ കയറ്റുമതിക്കാർ, വിദഗ്ദ്ധർ, സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവർ എന്നിവരെ ഉൾപ്പെടുത്തി എൻ.സി.ഡി.സി പുന:സംഘടിപ്പിക്കും. മാർക്കറ്റിൽ പ്രിയമുള്ള ഉത്പന്നങ്ങൾ എത്തിക്കും.
? കേന്ദ്ര സഹായം ലഭിക്കുന്നുണ്ടോ
ഇല്ല. ഉള്ളത് തന്നെ ഇല്ലാത്ത അവസ്ഥയാണ്. കേരളത്തിലെ കയർവ്യവസായത്തെ രക്ഷിക്കാനായി നെഹ്‌റു സർക്കാരിൽ എ.കെ.ജി സമ്മർദ്ദം ചെലുത്തിയാണ് കയർബോർഡ് രൂപീകരിച്ചത്. ബോർഡ് തീരുമാനങ്ങൾ കേരളത്തിന് ദോഷകരമാകുകയും തമിഴ്നാടിന് സഹായകരവുമായി. തമിഴ്നാട്ടിൽ തെങ്ങ് കൃഷിക്ക് സഹായം നൽകുന്നു. തമിഴ്നാട് മോഡലിൽ ഗുജറാത്തിലും പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്ന ബോർഡ് കേരളത്തെ പൂർണമായി തഴഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. കൊച്ചിയിലുള്ള കയർ ബോർഡിന്റെ കേന്ദ്ര ഓഫീസ് നഷ്ടപ്പെടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.
? കെട്ടികിടക്കുന്ന കയർ എന്തു ചെയ്യും
ഗോഡൗണുകളിലും സംഘങ്ങളിലും തൊഴിലാളികളുടെ വീടുകളിലുമായി കെട്ടിക്കിടക്കുന്ന 62 കോടിയുടെ കയർ ഉടൻ സംഭരിക്കും. കർഷകർക്ക് കയർ കൊട്ടകൾ നിർമ്മിക്കാൻ ബീഹാർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിപണി കണ്ടെത്തും. അന്യസംസ്ഥാനങ്ങളിലെ റോഡുകളുടെ നിർമ്മാണത്തിന് ജിയോടെക് ഉപയോഗിക്കുന്നതിനുള്ള പ്രവർത്തനം നടത്തും.
? അധിക ചെലവ് എങ്ങനെ ഒഴിവാക്കാം
കയർപിരി മേഖലയിൽ 750ൽ അധികം സംഘങ്ങളുണ്ട്. 100ൽ താഴെ അംഗങ്ങളുള്ള സംഘങ്ങളെ പ്രവർത്തന സജ്ജമായ അടുത്ത സംഘത്തിൽ ലയിപ്പിക്കും. നിലവിൽ 10 കയർ പ്രോജക്ടുകളാണുള്ളത്. നിശ്ചിത അംഗങ്ങളെ ഉൾപ്പെടുത്തി പ്രോജക്ടുകളുടെ എണ്ണവും കുറയ്‌ക്കണം.
? പുതു തലമുറയെ മേഖലയിലേക്ക് കൊണ്ടുവരാൻ എന്തു ചെയ്യും
കംപ്യൂട്ടർ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയിലൂടെ കയർപിരി മേഖലയെ ആധുനികവത്കരിക്കും. കൂടുതൽ വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികൾ നടപ്പാക്കും. കുറഞ്ഞ സമയത്തിൽ കുടുതൽ ഉത്പന്നങ്ങളിലൂടെ വരുമാനം വർദ്ധിപ്പിച്ച് പുതുതലമുറയെ ഒപ്പം നിറുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |