കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിൽ (ഫാക്‌ട്) ഒമ്പതുവർഷത്തിന് ശേഷം വീണ്ടും കാപ്രോലാക്‌ടം ഉത്‌പാദനത്തിന് തുടക്കമായി. ടയറിലെ ഞാണുകൾ, മീൻവലകൾ, ഫിലമെന്റ് ചരടുകൾ, എൻജിനിയറിംഗ് പ്ലാസ്‌റ്റിക് തുടങ്ങിയവ നിർമ്മിക്കാനുള്ള അസംസ്കൃത വസ്‌തുവായ നൈലോൺ-6 ഉത്‌പാദിപ്പിക്കാനുള്ള പെട്രോകെമിക്കൽ ഉത്‌പന്നമാണ് കാപ്രോലാക്‌ടം.
നാഫ്‌ത ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ ചെലവേറിയ പശ്ചാത്തലത്തിൽ 2012ലാണ് ഫാക്‌ട് കാപ്രോലാക്‌ടം ഉത്‌പാദനം നിറുത്തിയത്. പിന്നീട് കമ്പനി പ്രകൃതിവാതകത്തിലേക്ക് (എൽ.എൻ.ജി) ചുവടുമാറ്റി. എൽ.എൻ.ജി വിലയും കുറഞ്ഞതിനാൽ, ഇതുപയോഗിച്ചാണ് കാപ്രോലാക്‌ടം ഉത്‌പാദനം വീണ്ടും തുടങ്ങുന്നത്. കമ്പനി മൂന്നുവർഷം തുടർച്ചയായി ലാഭംകുറിച്ച പശ്ചാത്തലത്തിലാണ് കാപ്രോലാക്‌ടം ഉത്‌പാദനം പുനരാരംഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
50,000 ടൺ
ഫാക്‌ടിന്റെ കാപ്രോലാക്‌ടം വാർഷിക ഉത്‌പാദനശേഷി 50,000 ടണ്ണാണ്. നിലവിൽ ഗുജറാത്ത് സ്‌റ്റേറ്റ് ഫെർട്ടിലൈസർ കമ്പനിയും ഫാക്‌ടും മാത്രമാണ് ഇന്ത്യയിൽ ഇതുത്പാദിപ്പിക്കുന്നത്.
ഇന്ത്യയിൽ 1.2 മുതൽ 1.3 ലക്ഷം ടൺ വരെയാണ് വാർഷിക ഡിമാൻഡ്
ഗുജറാത്ത് കമ്പനിയുടെ ശേഷി 70,000 ടൺ
ബാക്കി 50,000 - 60,000 ടൺ ഇറക്കുമതിയാണ്
ഇനിമുതൽ ഇറക്കുമതിക്ക് പകരം ഫാക്‌ടിന്റെ കാപ്രോലാക്ടം വാങ്ങാം
₹700 കോടി
കാപ്രോലാക്‌ടം ഉത്‌പാദനം വീണ്ടും തുടങ്ങിയതുവഴി, വാർഷിക വിറ്റുവരവിൽ 600 മുതൽ 700 കോടി രൂപവരെ വർദ്ധനയുണ്ടാകുമെന്നാണ് ഫാക്‌ടിന്റെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |