കൊച്ചി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് ഉയർത്തിയതിന് ആനുപാതികമായി ബാങ്കുകൾ സ്ഥിരനിക്ഷേപ (എഫ്.ഡി) പലിശയും കൂട്ടിയതോടെ സേവിംഗ്‌സ് ബാങ്ക് (എസ്.ബി) നിക്ഷേപത്തിന് പ്രിയം കുറയുന്നു. സെപ്തംബർ 9ന് അവസാനിച്ച രണ്ടാഴ്‌ചക്കാലത്ത് ബാങ്ക് നിക്ഷേപങ്ങളിലുണ്ടായ വർദ്ധന 62,196.48 കോടി രൂപയാണ്.
സേവിംഗ്‌സ് ബാങ്ക് (എസ്.ബി) നിക്ഷേപങ്ങളിൽ നിന്ന് ഇക്കാലയളവിൽ 54,021.77 കോടി രൂപ കൊഴിഞ്ഞപ്പോൾ ഫിക്‌സഡ് ഡെപ്പോസിറ്റിൽ (എഫ്.ഡി) 1,16,218.25 കോടി രൂപയുടെ അധികനിക്ഷേപമെത്തി.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തിന് നിലവിൽ ശരാശരി 3-4 ശതമാനം പലിശയാണ് ഉപഭോക്താക്കൾക്ക് കിട്ടുന്നത്. എന്നാൽ, എഫ്.ഡിക്ക് 6-7 ശതമാനത്തിലേക്ക് പലിശനിരക്ക് ഉയർന്നിട്ടുണ്ട്. റിസർവ് ബാങ്ക് ഇനിയും പലിശനിരക്ക് കൂട്ടാനിടയുള്ളതിനാൽ എഫ്.ഡി നിരക്കും ആനുപാതികമായി ഉയരും.
വരുംനാളുകളിലും എഫ്.ഡിക്ക് പ്രിയമേറാനാണ് സാദ്ധ്യത.
വ്യക്തിഗത വായ്‌പയ്ക്ക്
വലിയ ഡിമാൻഡ്
നടപ്പുവർഷം ഏപ്രിൽ-ജൂണിൽ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളിലെ വായ്‌പാവിതരണം 10.7 ശതമാനം വർദ്ധിച്ചുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ജനുവരി-മാർച്ചിൽ വളർച്ച 5.8 ശതമാനമായിരുന്നു.
വ്യക്തിഗത വായ്‌പകൾ 20.8 ശതമാനവും വ്യവസായ വായ്പകൾ 7.2 ശതമാനവും ഉയർന്നു. മൊത്തം വായ്‌പകളിൽ വ്യവസായ വായ്‌പകളുടെ വിഹിതം 43.7 ശതമാനത്തിൽ നിന്ന് 44.1 ശതമാനത്തിലേക്ക് ഉയർന്നു.
38%
മൊത്തം വായ്‌പകളിൽ സ്വകാര്യബാങ്കുകളുടെ വിഹിതം 2020ലെ 35.3 ശതമാനത്തിൽ നിന്ന് 38 ശതമാനമായി മെച്ചപ്പെട്ടു. 2015ൽ വിഹിതം 22.2 ശതമാനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |