2022ൽ ഇതുവരെ നഷ്‌ടം 2.06 ലക്ഷം കോടി രൂപ.
കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 2022ൽ ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ പിൻവലിച്ചത് 2.06 ലക്ഷം കോടി രൂപ. എക്കാലത്തെയും വലിയ നഷ്‌ടമാണിത്. കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും റെക്കാഡ് തകർത്ത് മുന്നേറുന്ന നാണയപ്പെരുപ്പവും ഉയരുന്ന പലിശഭാരവുമാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് വഴിവയ്ക്കുന്നത്.
മേയിൽ മാത്രം ഓഹരി വിപണിക്ക് നഷ്‌ടമായത് 45,276 കോടി രൂപയാണ്. ഈമാസം 17 വരെ മാത്രം 28,445 കോടി രൂപയും പിൻവലിക്കപ്പെട്ടു. നാണയപ്പെരുപ്പം ചെറുക്കാനായി അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുത്തനെ കൂട്ടിത്തുടങ്ങിയിട്ടുണ്ട്. ഇതോടെ അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ യീൽഡ് (ലാഭം/റിട്ടേൺ) മികച്ച ഉയരത്തിലെത്തി. മറ്റ് മുൻനിര കറൻസികൾക്കെതിരെ ഡോളറും ശക്തമായി.
ഇതാണ്, ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് പിന്മാറാനും അമേരിക്കൻ കടപ്പത്രങ്ങളെ (ബോണ്ട്) ആശ്രയിക്കാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ഓഹരികളിൽ നിന്ന് പണം വൻതോതിൽ പിൻവലിച്ച് ബോണ്ടുകളിലേക്ക് ഒഴുക്കുകയാണ് നിക്ഷേപകർ.
2022ലെ വീഴ്ചകൾ
(വിദേശ നിക്ഷേപകർ പിൻവലിച്ച തുക കോടിയിൽ)
ജനുവരി : ₹35,813
ഫെബ്രുവരി : 40,710
മാർച്ച് : ₹35,922
ഏപ്രിൽ : ₹20,043
മേയ് : ₹45,276
ജൂൺ 1-17 : ₹28,445
തിരിച്ചടി നേരിട്ട്
വികസ്വര രാജ്യങ്ങൾ
ഇന്ത്യയ്ക്ക് പുറമേ ഏഷ്യയിലെ മറ്റ് വികസ്വര രാജ്യങ്ങളായ തായ്‌വാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, തായ്‌ലൻഡ്, ഫിലിപ്പൈൻസ് എന്നിവയും വിദേശ നിക്ഷേപത്തിൽ വൻ കൊഴിഞ്ഞുപോക്ക് നേരിടുന്നുണ്ട്. 2022ൽ ഇതുവരെ തായ്‌വാന്റെ മാത്രം നഷ്‌ടം 2.39 ലക്ഷം കോടി രൂപയാണ്.
വിദേശ നാണയശേഖരവും
നഷ്‌ടപാതയിൽ
ഇന്ത്യയുടെ വിദേശ നാണയശേഖരം ജൂൺ 10ന് സമാപിച്ച ആഴ്ചയിൽ 460 കോടി ഡോളർ താഴ്‌ന്ന് 59,600 കോടി ഡോളറിലെത്തി. രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റൊഴിഞ്ഞതാണ് കാരണം. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഇതുവരെ വിദേശ നാണയശേഖരത്തിലെ നഷ്‌ടം 3,600 കോടി ഡോളറാണ്.
കഴിഞ്ഞ സെപ്‌തംബറിൽ കുറിച്ച 64,200 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിലെ എക്കാലത്തെയും ഉയരം. 14-15 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമായ തുകയായിരുന്നു അത്.
നിലവിലെ ശേഖരം 10 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |