മുംബയ്: പൊതുമേഖലാ ബാങ്കുകളിൽ തട്ടിപ്പുകേസുകൾ വൻതോതിൽ കുറയുന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. 2020-21ലെ 81,921.54 കോടി രൂപയിൽ നിന്ന് കഴിഞ്ഞവർഷം (2021-22) 40,295.25 കോടി രൂപയിലേക്ക് തട്ടിപ്പുമൂല്യം കുറഞ്ഞു; 51 ശതമാനമാണ് ഇടിവ്. പൊതുമേഖലയിലെ 12 ബാങ്കുകളുടെയും സംയുക്ത കണക്കാണിത്.
കേസുകൾ 9,933ൽ നിന്ന് 7,940ലെത്തി. മദ്ധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖർ ഗോറിന് വിവരാവകാശപ്രകാരം നൽകിയ മറുപടിയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. തട്ടിപ്പുമൂല്യത്തിൽ മുന്നിൽ പഞ്ചാബ് നാഷണൽ ബാങ്കാണ്; 431 കേസുകളിലായി 9,528.95 കോടി രൂപ. എസ്.ബി.ഐയിൽ 4,192 കേസുകൾ റിപ്പോർട്ട് ചെയ്‌തു; മൂല്യം 6,932.37 കോടി രൂപ.
ബാങ്ക് ഒഫ് ഇന്ത്യ (5,923.99 കോടി രൂപ), ബാങ്ക് ഒഫ് ബറോഡ (3,989.36 കോടി രൂപ), യൂണിയൻ ബാങ്ക് (3,939 കോടി രൂപ), കനറാ ബാങ്ക് (3,230.18 കോടി രൂപ), ഇന്ത്യൻ ബാങ്ക് (2,038.28 കോടി രൂപ), ഇന്ത്യൻ ഓവർസീസ് ബാങ്ക് (1,733.80 കോടി രൂപ), ബാങ്ക് ഒഫ് മഹാരാഷ്‌ട്ര (1,139.36 കോടി രൂപ), സെൻട്രൽ ബാങ്ക് (773.37 കോടി രൂപ), യൂകോ ബാങ്ക് (611.54 കോടി രൂപ), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (455.04 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ മൂല്യക്കണക്ക്.
ഒരുലക്ഷം രൂപയ്ക്കുമേലുള്ള തട്ടിപ്പുകളാണ് സാധാരണയായി ബാങ്കുകൾ റിപ്പോർട്ട് ചെയ്യാറുള്ളത്. ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന അധികവിവരങ്ങൾക്ക് അനുസൃതമായി (അപ്‌ഡേറ്റ്‌സ്) കണക്കുകളിൽ മാറ്റമുണ്ടാകാമെന്നും റിപ്പോർട്ടിൽ റിസർവ് ബാങ്ക് വ്യക്തമാക്കി.
യു.പി.ഐയിലും തട്ടിപ്പ്
യു.പി.ഐ ഇടപാടുകളിൽ തട്ടിപ്പുകൾ കൂടുകയാണെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. 10,000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളിലാണ് തട്ടിപ്പുകളേറെ. ഒരുലക്ഷം രൂപയ്ക്കുമേലുള്ള തട്ടിപ്പുകൾ ഒരു ശതമാനത്തോളം. 60 ശതമാനം തട്ടിപ്പുകൾക്കും ഇരയാകുന്നത് ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. 75-85 ശതമാനം തട്ടിപ്പുകളും നേരിട്ടത് 45ന് താഴെ പ്രായമുള്ളവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |