കൊച്ചി: സ്വർണാഭരണങ്ങൾക്ക് ജൂൺ 16 മുതൽ നിർബന്ധമാക്കിയ ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണവ്യാപാരികൾ 23ന് കരിദിനം ആചരിക്കും. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്ന നാലുമുദ്രകൾ അടങ്ങിയ ഹാൾമാർക്കിംഗാണ് ഉപഭോക്താക്കൾക്ക് വേണ്ടത്.
വ്യാപാരികളെ ദ്രോഹിച്ച് എച്ച്.യു.ഐ.ഡി കൂടി നിർബന്ധമാക്കിയതിന് എതിരെയാണ് പ്രതിഷേധമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്‌ദുൽനാസർ എന്നിവർ പറഞ്ഞു.
23ന് രാജ്യവ്യാപകമായി സ്വർണവ്യാപാരികൾ കടയടച്ച് പ്രതിഷേധിക്കുന്നുണ്ട്. ഇതിന് പിന്തുണയുമായാണ് കേരളത്തിൽ കരിദിനാചരണം. ഓണമായതിനാൽ, കേരളത്തിൽ തിങ്കളാഴ്‌ച കടകൾ തുറക്കും. കടകളിൽ എച്ച്.യു.ഐ.ഡി പിൻവലിക്കണമെന്ന ബോർഡ് വച്ചും ജീവനക്കാർ കറുത്ത ബാഡ്ജ് അണിഞ്ഞുമായിരിക്കും പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |