ന്യൂഡൽഹി: സ്‌പെക്‌ട്രം ഫീസ് അടയ്ക്കാൻ ടെലികോം കമ്പനികൾക്ക് കേന്ദ്രസർക്കാർ മോറട്ടോറിയം (സാവകാശം) അനുവദിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന ടെലികോം കമ്പനികൾക്ക് കേന്ദ്ര തീരുമാനം വൻ ആശ്വാസമാകും. കടുത്ത സാമ്പത്തികഞെരുക്കം നേരിടുന്ന വൊഡാഫോൺ ഐഡിയ പ്രവർത്തനം നിറുത്തുന്ന സാഹചര്യമുണ്ടായാൽ 27 കോടിയോളം ടെലികോം ഉപഭോക്താക്കൾ വലയുമെന്ന ഭീതി സർക്കാരിന് മുന്നിലുണ്ട്.
ടെലികോം മേഖലയ്ക്കായി പ്രത്യേക രക്ഷാപ്പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്ന സൂചനയുമുണ്ട്. വൊഡാഫോൺ ഐഡിയയ്ക്ക് (വീ) പുറമേ ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയ്ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. സർക്കാരിന്റെ സഹായമില്ലാതെ വൊഡാഫോൺ ഐഡിയയ്ക്ക് മുന്നോട്ടുപോകാനാവില്ലെന്ന്, കമ്പനിയുടെ ചെയർമാൻ പദവിയൊഴിഞ്ഞ കുമാർ മംഗളം ബിർള ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിൽ 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിലെ ഫീസ് അടയ്ക്കാൻ 2019 നവംബറിൽ പ്രഖ്യാപിച്ച മോറട്ടോറിയം തുടരുന്നുണ്ട്. 42,000 കോടി രൂപയുടെ ഫീസടയ്ക്കാനുള്ള സാവകാശമാണ് നൽകുന്നതെന്നാണ് മോറട്ടോറിയം പ്രഖ്യാപിക്കവേ അന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്. ഈ മോറട്ടോറിയം നീട്ടാനാണ് സർക്കാർ ആലോചിക്കുന്നത്.
വൊഡാഫോൺ-ഐഡിയയുടെ ഒന്നാംപാദ (ഏപ്രിൽ-ജൂൺ) പ്രവർത്തനഫലം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അറ്റനഷ്‌ടം മുൻവർഷത്തെ സമാനപാദത്തിലെ 25,460 കോടി രൂപയുടെ റെക്കാഡ് ഉയരത്തിൽ നിന്ന് നടപ്പുവർഷം 7,319 കോടി രൂപയായി കുറഞ്ഞു. അതേസമയം, കഴിഞ്ഞപാദത്തിൽ കമ്പനിക്ക് 1.24 കോടി ഉപഭോക്താക്കളെ നഷ്‌ടപ്പെട്ടു. ജൂൺപാദ കണക്കനുസരിച്ച് വീയുടെ മൊത്തം കടബാദ്ധ്യത 1.91 ലക്ഷം കോടി രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |