കൊച്ചി: ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ച ആറുലക്ഷം കോടി രൂപയുടെ ദേശീയ ധനസമാഹരണ യജ്ഞത്തിൽ (നാഷണൽ അസെറ്റ് മോണെറ്റൈസേഷൻ പൈപ്പ്‌ലൈൻ - എൻ.എം.പി) സംസ്ഥാനങ്ങളുടെ സജീവ സഹകരണവും ഉറപ്പാക്കാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് ആകർഷക ആനുകൂല്യങ്ങൾ. ഇതിനായി 5,000 കോടി രൂപ നിലവിൽ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുമേഖലാ ഓഹരി വിറ്റൊഴിയുന്ന സംസ്ഥാന സർക്കാരിന്, അതിലൂടെ സമാഹരിച്ച തുകയുടെ 100 ശതമാനവും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്‌ജറ്റ് വിഹിതമായി 'ഇൻസെന്റീവ്" ഇനത്തിൽ കേന്ദ്രം നൽകും. പൊതുമേഖലാ സ്ഥാപനത്തെ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്താൽ, സമാഹരണത്തിന്റെ 50 ശതമാനമാണ് ഇൻസെന്റീവ്. സംസ്ഥാനത്തിന്റെ ആസ്‌തി സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്താൽ 33 ശതമാനം ആനുകൂല്യവും ലഭിക്കും.
പണലഭ്യത ഉറപ്പാക്കി, അതിവേഗ അടിസ്ഥാനസൗകര്യ വികസനം സാദ്ധ്യമാക്കുകയാണ് എൻ.എം.പിയുടെ ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടിയിരുന്നു. എൻ.എം.പിയുടെ പുരോഗതി മാസന്തോറും വിലയിരുത്താൻ സെക്രട്ടറിതല സമിതിക്ക് കേന്ദ്രം രൂപംനൽകിയിട്ടുണ്ട്. ത്രൈമാസാടിസ്ഥാനത്തിൽ ധനമന്ത്രി നേരിട്ടും വിലയിരുത്തും.
13 മേഖലകൾ
റോഡ്, റെയിൽവേ, ഊർജ വിതരണം, ഊർജോത്പാദനം, പ്രകൃതിവാതക പൈപ്പ്‌ലൈൻ, പെട്രോളിയം പൈപ്പ്‌ലൈൻ, വെയർഹൗസുകൾ, ടെലികോം, വ്യോമയാനം, തുറമുഖം, കൽക്കരി-ഖനനം, കായികം, നഗര റിയൽ എസ്‌റ്റേറ്റ് വിഭാഗങ്ങളിലെ ആസ്‌തികളാണ് കേന്ദ്രം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുക.
കോഴിക്കോട് വിമാനത്താവളവും
റെയിൽവേ സ്‌റ്റേഷനുകൾ, പാസഞ്ചർ ട്രെയിനുകൾ, കൊങ്കൺപാത, ഗുഡ്‌സ് ഷെഡ്ഡുകൾ, ദേശീയപാതാ അതോറിറ്റിയുടെ 26,700 കിലോമീറ്റർ റോഡ്, ബി.എസ്.എൻ.എല്ലിന്റെ ടവറുകൾ, ഫൈബർ കേബിൾ, കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങൾ, എഫ്.സി.ഐയുടെ ഗോഡൗണുകൾ തുടങ്ങിയവയാണ് കേന്ദ്രം പി.പി.പി മോഡലിലേക്ക് മാറ്റുന്നത്.
കോഴിക്കോട് വിമാനത്താവളം പി.പി.പി മോഡലിൽ കൈമാറി 562 കോടി രൂപ സമാഹരിക്കും; 2023ലായിരിക്കും ഇത്.
₹6 ലക്ഷം കോടി
അടിസ്ഥാനസൗകര്യ വികസനത്തിനായി നാലുവർഷത്തിനകം ആറുലക്ഷം കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നടപ്പുവർഷം 88,190 കോടി രൂപ, 2022-23ൽ 1.62 ലക്ഷം കോടി രൂപ, 2023-24ൽ 1.79 ലക്ഷം കോടി രൂപ, 2024-25ൽ 1.67 ലക്ഷം കോടി രൂപ എന്നിങ്ങനെ സമാഹരിക്കും.
ബ്രൗൺഫീൽഡ് പദ്ധതികളാണ് സർക്കാർ സ്വാകാര്യമേഖലയ്ക്ക് കൈമാറുന്നത്.
നേരത്തേ നിക്ഷേപമെത്തിയതോ പൂർത്തിയായതോ ആയ പദ്ധതികളാണ് ബ്രൗൺഫീൽഡ് പദ്ധതികൾ
പ്രയോജനം ഇതുവരെ കിട്ടാത്തവ, ലാഭകരമല്ലാത്തവ തുടങ്ങിയ പദ്ധതികളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.
നിയന്ത്രണാധികാരം സ്വകാര്യമേഖലയ്ക്ക് നൽകി ഇവയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം
ഭൂമിയുൾപ്പെടെ സർക്കാരിന്റെ ആസ്‌തി വിൽക്കില്ല. നിശ്‌ചിതകാലാവധിക്ക് ശേഷം അവ സർക്കാരിന് തന്നെ തിരിച്ചുലഭിക്കും
ധനസമാഹരണം
റെയിൽവേ: ₹1.52 ലക്ഷം കോടി
റോഡ് : ₹1.60 ലക്ഷം കോടി
ഊർജ വിതരണം : ₹45,200 കോടി
ടെലികോം : ₹35,100 കോടി
വാതക പൈപ്പ്‌ലൈൻ : ₹24,462 കോടി
തുറമുഖം : ₹12,828 കോടി
നഗര റിയൽ എസ്‌റ്റേറ്റ് : ₹15,000 കോടി
ഊർജോത്പാദനം : ₹39,832 കോടി
വെയർഹൗസിംഗ് : ₹28,900 കോടി
വ്യോമയാനം : ₹20,782 കോടി
സ്‌റ്റേഡിയം : ₹11,450 കോടി
കൽക്കരി, ഖനനം : ₹28,747 കോടി
പെട്രോളിയം പൈപ്പ്‌ലൈൻ : ₹22,504 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |