കൊച്ചി: സ്വർണാഭരണങ്ങൾക്ക് നിർബന്ധമാക്കിയ ഹാൾമാർക്കിംഗ്, ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) എന്നിവ നടപ്പാക്കാൻ വ്യാപാരികൾക്ക് നവംബർ 30 വരെ സാവകാശം അനുവദിച്ച് കേന്ദ്രം. ഈമാസം 31വരെയായിരുന്നു നേരത്തേ സാവകാശം. നവംബർ 30വരെ കടകളിൽ പരിശോധനയോ ആഭരണം പിടിച്ചെടുക്കലോ മറ്റു ശിക്ഷാനടപടികളോ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സ്വർണ വ്യാപാരികളുടെ സംഘടനകളുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ നടത്തിയ ചർച്ചയിലാണ് ഇളവ് സംബന്ധിച്ച തീരുമാനം. ജുവലറിയുടേ പേര് ആഭരണത്തിൽ പതിക്കുന്നതിന് കേന്ദ്രം അനുമതി നൽകി. ഇതിന്, ഓരോ ആഭരണത്തിനും അഞ്ചുരൂപ വീതം ഫീസ് ഈടാക്കും. പത്ത് ആഭരണങ്ങൾ താഴെയുള്ള ലോട്ടുകളെ ഫയർ അസ്സേയിൽ നിന്ന് ഒഴിവാക്കി (ആഭരണം ഉരുക്കൽ). എച്ച്.യു.ഐ.ഡിയുമായി ബന്ധപ്പെട്ട സെർവർ, സോഫ്‌റ്റ്‌വെയർ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ പറഞ്ഞു.
ഹാൾമാർക്കിംഗ് സെന്റർ:
ജുവലറികൾക്ക് അനുമതി
രാജ്യത്ത് കൂടുതൽ ഹാൾമാർക്കിംഗ് സെന്ററുകൾ അനുവദിക്കുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു. ആഭരണ നിർമ്മാതാക്കൾക്കും ജുവലറികൾക്കും ഹാൾമാർക്കിംഗ് സെന്റർ ആരംഭിക്കാൻ അനുമതിയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |