കൊച്ചി: ''നല്ല നാളേക്കു വേണ്ടിയുള്ള പരിവർത്തന കേന്ദ്രം" എന്ന വിശേഷണവുമായി ഹ്യുണ്ടായ് പുതിയ കോർപ്പറേറ്റ് മുഖ്യകാര്യാലയം ഹരിയാനയിലെ ഗുരുഗ്രാമിൽ തുറന്നു. മൂന്നുലക്ഷം ചതുരശ്ര അടിയിൽ ലോകോത്തര നിലവാരത്തിലും പരിസ്ഥിതി സൗഹൃദമായും ഒരുക്കിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ദക്ഷിണ കൊറിയൻ അംബാസഡർ ചാങ് ജെ-ബോക് എന്നിവർ സന്നിഹിതരായി.
ജൈവസസ്യങ്ങൾ നട്ടുപിടിപ്പിച്ച 400 ചതുരശ്ര മീറ്റർ 'ഹരിത ഭിത്തി"യും 50 കിലോവാട്ട് ശേഷിയുള്ള സോളാർ മേൽക്കൂരയും മന്ദിരത്തിന്റെ സവിശേഷതയാണ്. സ്‌പീഡ് ഗേറ്റിലൂടെ മന്ദിരത്തിന്റെ അകത്തേക്കും പുറത്തേക്കും അനായാസം കടക്കാമെന്ന മികവുമുണ്ട്. മന്ദിരത്തിലെത്തുന്നവരുടെ ശരീര ഊഷ്‌മാവും ആരോഗ്യസ്ഥിതിയും കണ്ടെത്തുന്ന തെർമൽ സ്‌കാനറുകളും കവാടത്തിലുണ്ട്. മൂന്ന് ഡി.സി ഫാസ്‌റ്റ് ചാർജറുകൾ ഉൾപ്പെടെ 14 ഇ.വി (ഇലക്‌ട്രിക് വാഹന) ചാർജിംഗ് പോയിന്റുകളും കാര്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
17 റീജിയണൽ ഓഫീസുകൾക്കും 2,449 കസ്‌റ്റമർ ടച്ച് പോയിന്റുകൾക്കും ഉൾപ്പെടെ ഇന്ത്യയിൽ ഇതിനകം 400 കോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. 1996ൽ ഇന്ത്യയിലെത്തിയ ഹ്യുണ്ടായിക്ക് 17 ശതമാനമാണ് വിപണി വിഹിതം. ഒരുകോടിയിലേറെ ഉപഭോക്താക്കളും രണ്ടരലക്ഷത്തിലേറെ ജീവനക്കാരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |