ന്യൂഡൽഹി: ബാങ്കുകളിലെ കിട്ടാക്കടം ഊർജിതമായി തിരിച്ചുപിടിക്കുന്നത് ലക്ഷ്യമിട്ട് ആസൂത്രണം ചെയ്‌ത 'നാഷണൽ അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനി ലിമിറ്റഡ് (എൻ.എ.ആർ.സി.എൽ) രൂപീകരിക്കാനുള്ള ലൈസൻസിനായി ബാങ്കുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ) ഉടൻ റിസർവ് ബാങ്കിനെ സമീപിക്കും. ബാഡ് ബാങ്ക് അഥവാ നിഷ്‌ക്രിയ ബാങ്ക് എന്ന് വിളിക്കപ്പെടുന്ന എൻ.എ.ആർ.സി.എല്ലിന് രജിസ്‌ട്രാർ ഒഫ് കമ്പനീസിന്റെ ലൈസൻസ് നേരത്തേ ലഭിച്ചു.
തുടക്കത്തിൽ 100 കോടി രൂപയുടെ മൂലധനവുമായാണ് ബാഡ് ബാങ്ക് ആരംഭിക്കുക. പിന്നീട്, ബാങ്കുളിൽ നിന്നുള്ള സഹായത്തോടെ ഇത് 6,000 കോടി രൂപയായി ഉയർത്തും. ഓഡിറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാകും റിസർവ് ബാങ്കിനെ ഐ.ബി.എ സമീപിക്കുക. ബാങ്കുകളുടെ കിട്ടാക്കട ബാദ്ധ്യതയാണ് ബാഡ് ബാങ്ക് ഏറ്റെടുക്കുക. റിസർവ് ബാങ്ക് നിഷ്‌കർഷിച്ച 15:85 മാതൃകയിലാരിക്കും പ്രവർത്തനം. റിക്കവറിയിലൂടെ ലഭിക്കുന്ന തുകയുടെ 15 ശതമാനം ബാങ്കുകൾക്ക് പണമായും 85 ശതമാനം സെക്യൂരിറ്റി റെസീറ്റായും നൽകും. ബാഡ് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) മലയാളിയും എസ്.ബി.ഐയുടെ സ്‌ട്രെസ്ഡ് അസെറ്റ് (കിട്ടാക്കടം) വിഭാഗം ചീഫ് ജനറൽ മാനേജരുമായ പദ്മകുമാർ മാധവൻ നായരെ കേന്ദ്രസർക്കാർ നിയമിച്ചിരുന്നു.
ബാഡ് ബാങ്കിൽ 51 ശതമാനം ഓഹരി പങ്കാളിത്തം പൊതുമേഖലാ ബാങ്കുകൾക്കും ബാക്കി സ്വകാര്യ ബാങ്കുകൾക്കുമായിരിക്കും. 12 ശതമാനം ഓഹരി പങ്കാളിത്തത്തോടെ കനറാ ബാങ്ക് ലീഡ് ബാങ്കായേക്കും. ബാങ്കുകൾ കിട്ടാക്കടമായി വിലയിരുത്തിയ ബാദ്ധ്യതയാകും ബാഡ് ബാങ്ക് ഏറ്റെടുക്കുക. ഇതിനകം 89,000 കോടി രൂപ മതിക്കുന്ന 22 കിട്ടാക്കടങ്ങൾ ബാങ്കുകൾ ബാഡ് ബാങ്കിലേക്ക് മാറ്റാനായി തരംതിരിച്ചിട്ടുണ്ട്.
വായ്‌പകൾ എഴുതിത്തള്ളി;
കിട്ടാക്കടനിരക്ക് കുറഞ്ഞു!
2020-21ൽ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം (എൻ.പി.എ) 1.31 ലക്ഷം കോടി രൂപയായി താഴാൻ മുഖ്യകാരണം വായ്‌പകൾ എഴുതിത്തള്ളിയതാണെന്ന് റിസർവ് ബാങ്കിൽ നിന്നുള്ള വിവരാവകാശ രേഖ വ്യക്തമാക്കി. ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താനായി ബാങ്കുകൾ സ്വീകരിക്കുന്ന നടപടിയാണ് വായ്‌പ എഴുതിത്തള്ളൽ (റൈറ്റ് ഓഫ്). ബന്ധപ്പെട്ട ഉപഭോക്താവ് വായ്‌പ പലിശ സഹിതം തിരിച്ചടയ്ക്കുക തന്നെ വേണം. 2019-20ൽ കിട്ടാക്കടം 1.75 ലക്ഷം കോടി രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |