കൊച്ചി: ജില്ലാ വ്യവസായകേന്ദ്രങ്ങളെ പുനർരൂപപ്പെടുത്തി മികച്ച വ്യവസായസൗഹൃദ കേന്ദ്രമാക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായകേന്ദ്രങ്ങളെ സമീപിക്കുന്നവരെ സംരംഭകരാക്കുന്നതാണ് പദ്ധതി. മികച്ച രീതിയിൽ വ്യവസായ കേന്ദ്രങ്ങളെ രൂപപ്പെടുത്തും. കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ചെറുകിട സൂക്ഷ്മ വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിസിനസ് റാങ്കിംഗിൽ കേരളത്തെ 20ൽ നിന്ന് ഒരുവർഷത്തിനകം പത്താംസ്ഥാനത്ത് എത്തിക്കും. വ്യവസായ വകുപ്പുണ്ടെങ്കിലും വ്യയവസായങ്ങൾക്ക് ലൈസൻസ് നൽകുന്നത് പ്രാദേശിക തലത്തിലാണ്. നിയപരരമായ പ്രശ്നപരിഹാര സംവിധാനം സൃഷ്‌ടിക്കണം. പരാതികളും പ്രശ്‌നങ്ങളും പരമാവധി ഒരുമാസത്തിനകം തീർപ്പാക്കാനും സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി അംഗം കെ. ഹരികുമാർ മോഡറേറ്ററായിരുന്നു. നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ മാർക്കറ്റിംഗ് ഡയറക്ടർ പി. ഉദയകുമാർ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു പി. അബ്രഹാം, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ എസ്. ആദികേശവൻ, ബി. ബാലഗോപാൽ, സെക്രട്ടറി ജോമോൻ കെ. ജോർജ് എന്നിവർ സംസാരിച്ചു.
കേരളീയ ഉത്‌പന്നങ്ങൾക്ക്
ഒറ്റ ബ്രാൻഡ്
കേരളത്തിലെ ഉത്പന്നങ്ങൾ കേരള എന്ന ഒറ്റ ബ്രാൻഡിലേക്ക് കൊണ്ടുവന്ന് ലോകവിപണി സാദ്ധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായികതലത്തിലും ആഗോളതലത്തിലും ഉപയോഗപ്പെടുന്ന ഇൻഡസ്ട്രി എഡ്യുക്കേഷൻ കോഴ്സുകൾ സർവകലാശാലകളിൽ ആരംഭിക്കും.
കാക്കനാട് കിൻഫ്രയിൽ 15 ഏക്കറിൽ ട്രേഡ് സെന്റർ നിർമ്മിക്കും. രണ്ടുഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാവുക. ഓരോ ജില്ലയ്ക്കും ഒരുത്പന്നമെന്ന തരത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കും. എറണാകുളത്തിനും കോട്ടയത്തിനും കൈതച്ചക്ക, പത്തനംതിട്ടയ്ക്ക് ചക്ക, പാലക്കാടിന് അരി, വയനാടിന് പാൽ തുടങ്ങിയ രീതിയിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |