കൊച്ചി: ഓഹരി അധിഷ്ഠിത ഡെറിവേറ്റീവുകളുടെ വ്യാപാര സമയം ദീർഘിപ്പിക്കുന്നതിനുള്ള നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ(എൻ. എസ്. ഇ) നിർദേശം സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) തള്ളി. സമയം നീട്ടാനുള്ള നിർദേശത്തോട് പ്രതികരിക്കാൻ സ്റ്റോക്ക് ബ്രോക്കർമാരോട് സെബി ആവശ്യപ്പെട്ടുവെങ്കിലും ഏകാഭിപ്രായം രൂപീകരിക്കാൻ കഴിഞ്ഞില്ലെന്ന് എൻ. എസ്. ഇ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ആശിഷ് കുമാർ ചൗഹാൻ പറഞ്ഞു.
നിലവിൽ രാവിലെ 9.15 മുതൽ വൈകിട്ട് മൂന്നര വരെയാണ് ഓഹരി വിപണിയിലെ വ്യാപാര സമയം. ഇതിന് ശേഷം വൈകിട്ട് ആറ് മണി മുതൽ ഒൻപത് മണി വരെ ഡെറിവേറ്റീവുകളുടെ വ്യാപാരം നടത്താനുളള പദ്ധതിയാണ് എൻ. എസ്. ഇ തയ്യാറാക്കിയത്. ഇതിന്റെ പ്രതികരണം കണക്കിലെടുത്ത് രാത്രി 11.55 വരെ വ്യാപാരം ദീർഘിപ്പിക്കാനും ആലോചിച്ചിരുന്നു. ഓഹരികളുടയും കമ്പോള ഉത്പന്നങ്ങളുടെയും വ്യാപാരം ഒരൊറ്റ പ്ളാറ്റഫോമിന് കീഴിലാക്കുന്നതിനാണ് സെബിയുടെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |