തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കാൻ വ്യവസായ വകുപ്പ് നടപ്പാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ-സിസ് (കേരള - സെൻട്രലൈസ്ഡ് ഇൻസ്‌പെക്‌ഷൻ സിസ്റ്റം) പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി. പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കെ-സിസ് ഒരുക്കിയിട്ടുള്ളത്. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ്, തൊഴിൽ, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പരിശോധനകൾ കേന്ദ്രീകൃതമായി പോർട്ടലിലൂടെ നടത്തും. പരിശോധന ഷെഡ്യൂൾ വെബ് പോർട്ടൽ സ്വയം തയ്യാറാക്കും. പരിശോധനാ അറിയിപ്പ് സ്ഥാപനത്തിന് മുൻകൂട്ടി എസ്.എം.എസ്., ഇമെയിൽ മുഖേന നൽകും. പരിശോധന റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ കെ-സിസ് പോർട്ടലിൽ പ്രസിദ്ധീകരിക്കും.
ചീഫ് സെക്രട്ടറി വി.പി. ജോയ്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ.വി. വേണു, ശാരദാ മുരളീധരൻ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, സെക്രട്ടറി മിനി ആന്റണി, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എം.ജി. രാജമാണിക്യം, സി.ഐ.ഐ പ്രതിനിധി എം.ആർ.സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |