സിയാൽ മാതൃകയിൽ കേരള റബർ ലിമിറ്റഡ്
കോട്ടയം: സംസ്ഥാനത്തെ റബർ കർഷകർക്കും വിപണിക്കും മികച്ച സാമ്പത്തികനേട്ടം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന കേരള റബർ ലിമിറ്റഡിന് (കെ.ആർ.എൽ) സംസ്ഥാന സർക്കാർ ഏറ്റെടുത്ത വെള്ളൂർ എച്ച്.എൻ.എല്ലിലെ സ്ഥലത്ത് ശിലയിട്ടു. സിയാൽ മാതൃകയിലാകും (പി.പി.പി മോഡൽ) പ്രവർത്തനം.
സ്വാഭാവിക റബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംരംഭം സംസ്ഥാനത്ത് ആദ്യമാണ്. റബർബോർഡ് തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ടിന്റെ (ഡി.പി.ആർ) അടിസ്ഥാനത്തിലാണ് പ്രവർത്തനം. രണ്ടുഘട്ടങ്ങളിലായാണ് സംരംഭങ്ങൾ തുടങ്ങുക.
വിമാനങ്ങളുടെ ടയറിന്റെ ഗുണനിലവാര പരിശോധനാകേന്ദ്രവും ഇവിടെ പരിഗണിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് ഇതിനുള്ള സൗകര്യമില്ല. കൈയുറ തുടങ്ങി ആരോഗ്യരംഗത്ത് ഉപയോഗിക്കുന്ന ലാറ്റക്‌സ് ഉത്പന്നങ്ങൾ അണുമുക്തമാക്കാനുള്ള സ്റ്റെറിലൈസേഷൻ സെന്ററുമുണ്ടാകും.
ആദ്യഘട്ടത്തിൽ
റബറുത്പന്ന പരിശോധനാകേന്ദ്രം.
ഗവേഷണകേന്ദ്രം.
എക്‌സിബിഷൻ സെന്റർ.
ഇന്നൊവേഷൻ സെന്റർ.
റബർപാർക്ക്.
രണ്ടാംഘട്ടം
ടയർ പരിശോധനാ ലാബ്.
റബർ പ്രോഡക്ട്സ് സ്റ്റെറിലൈസേഷൻ സെന്റർ.
റബർവുഡ് പ്രോസസിംഗ് സെന്റർ.
റീസൈക്ലിംഗ് സെന്റർ.
143 ഏക്കർ
വെള്ളൂർ എച്ച്.എൻ.എല്ലിലെ 143 ഏക്കറിലാണ് പാർക്കിന്റെ പ്രവർത്തനം. സംരംഭകരെ ആശ്രയിച്ചാണ് തൊഴിലവസരങ്ങൾ.
'' റബർ മേഖലയിൽ സംരംഭകർക്ക് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ സ്ഥലം, വൈദ്യുതി അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കും. പുതുസംരഭകർക്കും അവസരം പ്രയോജപ്പെടുത്താം''
ഷീലാ തോമസ്,
ചെയർപേഴ്സൺ,
കെ.ആർ.എൽ
പാർക്കിന്റെ നാൾവഴി
2017: പ്രാരംഭ ചർച്ച
2019: കമ്പനി രജിസ്റ്റർ ചെയ്തു
2021 ആഗസ്റ്റ്: ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു
2021 സെപ്തംബർ 9: ഷീലാ തോമസ് ചുമതലയേറ്റു
2021 നവംബർ: ഡി.പി.ആർ പുതുക്കാൻ തീരുമാനം
2022: പുതിയ ഡി.പി.ആർ തയ്യാറാക്കാൻ റബർബോർഡിന് ചുമതല
2022 മേയ്: പുതുക്കിയ ഡി.പി.ആർ സമർപ്പിച്ചു
2022 മേയ് 9: ശിലാസ്ഥാപനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |