തെലങ്കാനയിൽ നിക്ഷേപകസംഗമം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് നിക്ഷേപകർക്ക് കേരളം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ച് തെലങ്കാനയിലെ വ്യവസായപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഹൈദരാബാദിലെ ഹോട്ടൽ പാർക്ക് ഹയാത്തിൽ ആയിരുന്നു ഇൻവെസ്റ്റ്‌മെന്റ് റോഡ് ഷോ എന്ന പേരിൽ നിക്ഷേപക സംഗമം.
സംസ്ഥാനമിപ്പോൾ തേടുന്നത് മികച്ച പങ്കാളിത്തമാണ്. മറ്റെവിടെയും കാണാനാകാത്ത കരുത്തുറ്റ നിക്ഷേപ സൗഹാർദ്ദഘടകങ്ങൾ കേരളത്തിനുണ്ട്. വികസിത രാജ്യങ്ങൾക്ക് തുല്യനിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നൽകാൻ കേരളത്തിന് സാധിക്കും.
സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നുപോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടംതട്ടാത്ത വ്യവസായങ്ങൾക്കായി കൂടുതൽ നിക്ഷേപകരെ ആകർഷിച്ച് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദസംസ്ഥാനമാവുകയാണ് കേരളത്തിന്റെ ലക്ഷ്യം. നിശ്ചയദാർഢ്യത്തോടെയും കരുതലോടെയും സർക്കാർ ഈ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെക്കുറിച്ച് പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും മികച്ച നിക്ഷേപസൗഹൃദ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്നും ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. കേരളത്തിലെ വികസന പ്രവർത്തനങ്ങളെ അയോദ്ധ്യ രാമറെഡ്ഡി എം.പിയും പ്രശംസിച്ചു. ബയോടെക്‌നോളജി, ഐ.ടി., ഫാർമ തുടങ്ങിയ മേഖലകളിലും വളരുന്ന ഇതര മേഖലകളിലും സംസ്ഥാനത്തിന്റെ നിക്ഷേപ സാദ്ധ്യതകൾ സംഗമത്തിൽ സംരംഭകർക്ക് മുന്നിൽ അവതരിപ്പിച്ചു.
സംസ്ഥാനത്തെ നിയമനിർമ്മാണ പരിഷ്കാരങ്ങൾ, ഡിജിറ്റൽ പരിവർത്തനം, നടപടിക്രമങ്ങളുടെ ലഘൂകരണം, വ്യാവസായിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവയും വിശദീകരിച്ചു. ചേംബർ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ക്രെഡായ് അംഗങ്ങൾ, ഐ.ടി., ഫാർമ വ്യവസായങ്ങൾ തുടങ്ങി അമ്പതോളം പ്രമുഖ കമ്പനികളുടെ സാരഥികളും ഇതര നിക്ഷേപകരും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ തുടങ്ങിയവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |