നടപ്പുസാമ്പത്തിക വർഷത്തെ അവസാന ധനനയം
ധനനയത്തിൽ പ്രതീക്ഷിക്കുന്നത് 0.25% പലിശവർദ്ധന
കൊച്ചി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയസമിതിയുടെ (എം.പി.സി) നടപ്പുവർഷത്തെ (2022-23) അവസാനയോഗം ഇന്നാരംഭിക്കും. ബുധനാഴ്‌ച ധനനയം അറിയാം.
പരിധിവിട്ടുയർന്ന നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ കഴിഞ്ഞ 5 യോഗങ്ങളിലും എം.പി.സി മുഖ്യ പലിശനിരക്ക് കൂട്ടിയിരുന്നു. കൊവിഡ്കാലത്ത് 4 ശതമാനമായിരുന്ന റിപ്പോനിരക്ക് ഇതോടെ 6.25 ശതമാനമായി. മേയിൽ 0.40 ശതമാനം, ജൂണിലും ആഗസ്‌റ്റിലും ഒക്‌ടോബറിലും 0.50 ശതമാനം വീതം, ഡിസംബറിൽ 0.35 ശതമാനം എന്നിങ്ങനെയാണ് കൂട്ടിയത്.
ധനനയത്തിൽ രണ്ട് സാദ്ധ്യതകൾ
1) പലിശവർദ്ധനയുടെ ആക്കം കുറയ്ക്കും
റീട്ടെയിൽ നാണയപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് എം.പി.സിയുടെ ലക്ഷ്യം. 6 ശതമാനം വരെ ഉയർന്നാലും വെല്ലുവിളിയല്ല. 2022ന്റെ ആദ്യ 10 മാസങ്ങളിലും ഇത് 6 ശതമാനം കടന്നത് തുടർച്ചയായ പലിശവർദ്ധനയ്ക്ക് വഴിവച്ചു.
നവംബറിൽ 5.88 ശതമാനത്തിലേക്കും ഡിസംബറിൽ 5.72 ശതമാനത്തിലേക്കും നാണയപ്പെരുപ്പം താഴ്‌ന്ന പശ്ചാത്തലത്തിലും 2021-22ലെ 8.7 ശതമാനത്തിൽ നിന്ന് നടപ്പുവർഷം 7 ശതമാനത്തിലേക്കും 2023-24ൽ 6.8 ശതമാനത്തിലേക്കും ജി.ഡി.പി വളർച്ചാനിരക്ക് കുറയുമെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നതിനാൽ വളർച്ചയ്ക്ക് പിന്തുണ നൽകേണ്ടതിനാലും പലിശവർദ്ധനയുടെ ആക്കം 0.25 ശതമാനമായി എം.പി.സി ഇക്കുറി കുറച്ചേക്കും.
0.25% വർദ്ധിപ്പിച്ചാൽ റിപ്പോനിരക്ക് 6.50 ശതമാനമാകും.
ഏതാനും കാലത്തേക്കുകൂടി പലിശനിരക്ക് ഉയർന്നതലത്തിൽ തുടരുമെന്ന് ശക്തിദാന്ത ദാസ് തന്നെ സൂചിപ്പിച്ചിരുന്നു.
2) പലിശനിരക്ക് നിലനിറുത്തും
റിപ്പോനിരക്ക് നിലവിൽ 6.25 ശതമാനം. ഇത് 6 ശതമാനം കടക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യമല്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇ.എം.ഐ ഭാരം കുത്തനെ കൂടിക്കഴിഞ്ഞു. നാണയപ്പെരുപ്പം പ്രത്യേകിച്ച് ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞ രണ്ട് മാസങ്ങളിലും കുറഞ്ഞു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ്. ഇതെല്ലാം കണക്കിലെടുത്ത് പലിശനിരക്ക് നിലനിറുത്തിയേക്കാം.
പ്രവചനവും എതിർസ്വരവും
നടപ്പുവർഷം 6.8 ശതമാനം ജി.ഡി.പി വളർച്ചയാണ് കഴിഞ്ഞ യോഗത്തിൽ റിസർവ് ബാങ്ക് പ്രവചിച്ചത്. പുതിയ അനുമാനം ഈവാരം അറിയാം. 2023-24 വർഷത്തേക്കുള്ള നാണയപ്പെരുപ്പ അനുമാനവും നിർണായകം.
എം.പി.സിയിലെ സ്വതന്ത്രഅംഗം മലയാളി പ്രൊഫ. ജയന്ത് വർമ്മ പലിശനിരക്ക് വർദ്ധനയ്ക്ക് എതിരാണ്. ഇക്കുറി അദ്ദേഹത്തിന് കൂടുതൽ പിന്തുണ കിട്ടുമോയെന്ന് കണ്ടറിയണം.
ഇ.എം.ഐ ഭാരം
റിപ്പോനിരക്ക് വീണ്ടും കൂട്ടിയാൽ ആനുപാതികമായി ഭവന, വാഹന, വ്യക്തിഗത, കാർഷിക, മൂലധന, വിദ്യാഭ്യാസ വായ്പകളുടെ ഇ.എം.ഐ ഉയരും. ഫിക്‌സഡ് പലിശയിൽ വായ്‌പ എടുത്തവരെ ബാധിക്കില്ല. നിക്ഷേപപലിശയും ചെറിയതോതിൽ കൂടുമെന്നതിനാൽ എഫ്.ഡിയെ ആശ്രയിക്കുന്നവർക്ക് നേട്ടം.
''നാണയപ്പെരുപ്പം കുറഞ്ഞതിനാൽ കഴിഞ്ഞവർഷത്തെപ്പോലെ റിസർവ് ബാങ്കിനുമേൽ വലിയ സമ്മർദ്ദം ഇപ്പോഴില്ല. ഇതുപരിഗണിച്ച് പലിശവർദ്ധനയുടെ കാര്യത്തിൽ റിസർവ് ബാങ്ക് ഉചിതമായ തീരുമാനം ഇത്തവണ എടുക്കുമെന്നാണ് കരുതുന്നത്""
നിർമ്മല സീതാരാമൻ,
കേന്ദ്ര ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |