മുംബയ്: അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) റിലയൻസ് കാപ്പിറ്റലിന്റെ ഡയറക്‌ടർ ബോർഡിന്റെ നിയന്ത്രണം പിടിച്ചെടുത്ത് റിസർവ് ബാങ്ക്. വായ്‌പകൾ തിരിച്ചടയ്ക്കാനാവാത്ത വിധം റിലയൻസ് കാപ്പിറ്റൽ സമ്പദ്‌പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണിത്. ബാങ്ക് ഒഫ് മഹാരാഷ്‌ട്രയുടെ മുൻ എക്‌സിക്യുട്ടീവ് ഡയറക്‌ടർ വൈ. നാഗേശ്വർ റാവുവിനെ കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചു.
പ്രതിസന്ധികൾ മറികടക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ നിലവിലെ ഡയറക്‌ടർ ബോർഡിന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്കിന്റെ നടപടി. കമ്പനിക്കെതിരെ ഉടൻ പാപ്പരത്ത നിയമ (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌റ്റ്‌സി) നടപടിയെടുക്കും. ഇതിനുള്ള പ്രത്യേക അഡ്‌മിനിട്രേറ്ററെ നിയോഗിക്കാനായി ഉടൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.ടി) മുംബയ് ബെഞ്ചിനെയും സമീപിക്കും.
റിസർവ് ബാങ്ക് നിയന്ത്രണം ഏറ്റെടുക്കുന്ന മൂന്നാമത്തെ എൻ.ബി.എഫ്.സിയാണ് റിലയൻസ് കാപ്പിറ്റൽ. നേരത്തെ ഡി.എച്ച്.എഫ്.എൽ., ശ്രേയ് ഗ്രൂപ്പ് എന്നിവയും സമാനനടപടി നേരിട്ടിരുന്നു.
ബാദ്ധ്യത ₹27,753 കോടി
റിലയൻസ് കാപ്പിറ്റലിന് 27,753.1 കോടി രൂപയുടെ കടബാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വായ്‌പാത്തിരിച്ചടവിൽ വീഴ്‌ചവരുത്തിയതിനും പ്രതിസന്ധി പരിഹരിക്കാൻ ഡയറക്‌ടർ ബോർഡ് പദ്ധതികളൊന്നും ആസൂത്രണം ചെയ്യാത്തതിനുമാണ്, നിയന്ത്രണം റിസർവ് ബാങ്ക് പിടിച്ചെടുത്തത്. കമ്പനിയുടെ അറ്റആസ്‌തി നെഗറ്റീവ് 8,195 കോടി രൂപയാണ്. കമ്പനിയുടെ പ്രമോട്ടറും ഒരുകാലത്ത് ലോകത്തെ ഏറ്റവും സമ്പന്നരിൽ ഒരാളുമായിരുന്ന അനിൽ അംബാനിയെ പിന്നീട് ബ്രിട്ടീഷ് കോടതി 'പാപ്പർ" ആയി പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |