കൊച്ചി: കനത്ത മഴയിൽ ടാപ്പിംഗ് പ്രതിസന്ധിയിലായതോടെ ഉത്‌പാദനം കുറഞ്ഞതിനാൽ ഇന്ത്യയിൽ റബർ ഇറക്കുമതി കൂടുന്നു. അസോസിയേഷൻ ഒഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിംഗ് കൺട്രീസിന്റെ കണക്കുപ്രകാരം 67,000 ടണ്ണാണ് ഇക്കഴിഞ്ഞ സെപ്‌തംബറിൽ രാജ്യത്തെ സ്വാഭാവിക റബർ ഉത്പാദനം.
ഏറ്റവും വലിയ ഉത്പാദക സംസ്ഥാനമായ കേരളത്തിൽ മഴക്കെടുതിമൂലം കഴിഞ്ഞമാസം ടാപ്പിംഗ് ഒട്ടുമിക്ക ദിവസങ്ങളിലും തടസപ്പെട്ടു. പ്രതിസന്ധി ഈമാസത്തേക്കും നീണ്ടിട്ടുണ്ട്. ഒക്‌ടോബറിൽ മാത്രം 117 ശതമാനം മഴയാണ് കേരളം രേഖപ്പെടുത്തിയത്. ആഗസ്‌റ്റിൽ 40,500 ടൺ റബർ ഇറക്കുമതി നടന്നിരുന്നു; സെപ്‌തംബറിൽ ഇത് 46,000 ടണ്ണായി ഉയർന്നു. ഒക്‌ടോബറിൽ 50,000 ടൺ കടന്നുവെന്നാണ് വിലയിരുത്തൽ.
റബർ ഉപഭോഗത്തിൽ ലോകത്ത് രണ്ടാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. ആഭ്യന്തര ഉത്‌പാദനം കുറയുമ്പോൾ ഇൻഡോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും വൻതോതിൽ ഇറക്കുമതി നടക്കുക.
വിലയും മുന്നോട്ട്
റബർ ബോർഡിന്റെ കണക്കുപ്രകാരം ആർ.എസ്.എസ് നാലാം ഗ്രേഡ് റബർ വില കിലോയ്ക്ക് കഴിഞ്ഞയാഴ്‌ചയിലെ 176 രൂപയിൽ നിന്ന് 179 രൂപയിലെത്തി. അഞ്ചാംഗ്രേഡ് വില 173 രൂപയിൽ നിന്ന് 177 രൂപയായി. ഡിമാൻഡിനൊത്ത ലഭ്യത വിപണിയിലില്ല. വില വരുംദിവസങ്ങളിലും ഉയർന്നേക്കാം.
ഉന്മേഷമില്ലാതെ തേയില
ഇന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതി ഈവർഷം 10 ശതമാനം വരെ കുറഞ്ഞേക്കാമെന്നാണ് ഇതുവരെയുള്ള കണക്കുകളുടെ ട്രെൻഡ് സൂചിപ്പിക്കുന്നത്. ടീബോർഡിന്റെ കണക്കനുസരിച്ച് 2021 ജനുവരി-ആഗസ്‌റ്റിലെ കയറ്റുമതി 134.47 മില്യൺ കിലോഗ്രാമിൽ നിന്ന് 12 ശതമാനം താഴ്‌ന്ന് 118.84 മില്യൺ കിലോഗ്രാമാണ്.
ചരക്കുനീക്ക ചെലവേറിയതും പ്രമുഖ വിപണിയായ ഇറാനിൽ നിന്നുള്ള ഓർഡറുകൾ അവിടുത്തെ സമ്പദ്ഞെരുക്കം മൂലം കുറഞ്ഞതുമാണ് തിരിച്ചടി. 207.58 മില്യൺ കിലോഗ്രാമാണ് 2020ലെ ആകെ കയറ്റുമതി; 2019ൽ 248.29 മില്യൺ കിലോഗ്രാമായിരുന്നു. ഈവർഷം കയറ്റുമതി 200 മില്യൺ കിലോഗ്രാമിന് താഴെയെത്തിയേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |