ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകൾ ഡോളറിനും മറ്റ് മുൻനിര കറൻസികൾക്കും പകരം രൂപയിൽ നടത്താൻ സന്നദ്ധത അറിയിച്ച് കൂടുതൽ രാജ്യങ്ങൾ. താജിക്കിസ്ഥാൻ, ക്യൂബ, ലക്‌സംബർഗ്, സുഡാൻ എന്നിവയാണ് ഇക്കാര്യത്തിൽ ഇന്ത്യയുമായി ചർച്ച നടത്തുന്നത്.
യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ ഇന്ത്യയും റഷ്യയുമായുള്ള വ്യാപാര ഇടപാടുകളിൽ നിലവിൽ രൂപ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ജൂലായിലാണ് റിസർവ് ബാങ്ക് രൂപയിൽ വ്യാപാര ഇടപാടുകൾ നടത്താനുള്ള സംവിധാനം അവതരിപ്പിച്ചത്. രൂപയിൽ വ്യാപാരത്തിനായി 'വോസ്‌ട്രോ അക്കൗണ്ട്" ഇന്ത്യയിലെ ബാങ്കുകളിൽ തുറക്കണം. ഇതിനുള്ള സൗകര്യം വൈകാതെ ബാങ്കുകൾ ഏർപ്പെടുത്തും.
മൗറീഷ്യസ്, ശ്രീലങ്ക എന്നിവയും രൂപയിൽ വ്യാപാരത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വൻതോതിൽ ക്രൂഡോയിൽ നൽകുന്ന യു.എ.ഇ., സൗദി അറേബ്യ എന്നിവയുമായും കേന്ദ്രം ചർച്ചകൾ നടത്തുന്നുണ്ട്. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും അതുവഴി വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ നിയന്ത്രിക്കാനും രൂപയിലെ വ്യാപാരം കേന്ദ്രത്തെ സഹായിക്കും.
കയറ്റുമതിയിൽ
നേരിയ വളർച്ച
നവംബറിൽ ഇന്ത്യയുടെ വാണിജ്യ കയറ്റുമതി വളർന്നത് 0.59 ശതമാനം മാത്രം. ആഗോളമാന്ദ്യ ഭീതി, റഷ്യ-യുക്രെയിൻ യുദ്ധം എന്നിവമൂലം ഡിമാൻഡ് കുറഞ്ഞതാണ് തിരിച്ചടി. 3,199 കോടി ഡോളറാണ് കയറ്റുമതി വരുമാനം.
5 ശതമാനം ഉയർന്ന് 5,588 കോടി ഡോളറിന്റേതാണ് നവംബറിലെ ഇറക്കുമതി. കയറ്റുമതിയും ഇറക്കുമതിയും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 2,389 കോടി ഡോളർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |