ബംഗളൂരു: പ്രമുഖ മ്യൂച്വൽഫണ്ട്, ഓഹരി നിക്ഷേപ ഫിൻടെക് യുണീകോൺ കമ്പനിയായ ഗ്രോയിൽ നിക്ഷേപം നടത്തി മൈക്രോസോഫ്‌റ്റ് സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സത്യ നദേല. ഗ്രോയുടെ ഉപദേശകനായും അദ്ദേഹം പ്രവർത്തിക്കും. ബംഗളൂരു ആസ്ഥാനമായ ഗ്രോയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ലളിത് കേശ്രേ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
എത്രതുകയാണ് നദേല നിക്ഷേപിച്ചതെന്ന് ലളിത് കേശ്രേ വ്യക്തമാക്കിയില്ല. 100 കോടി ഡോളറിനുമേൽ നിക്ഷേപമൂല്യമുള്ള കമ്പനികളെയാണ് 'യുണീകോൺ" എന്ന് വിശേഷിപ്പിക്കുന്നത്. അമേരിക്കൻ നിക്ഷേപസ്ഥാപനമായ ടൈഗർ ഗ്ളോബലിന്റെ നേതൃത്വത്തിൽ സീരീസ്-ഡി റൗണ്ട് നിക്ഷേപത്തിലൂടെ കഴിഞ്ഞ ഏപ്രിലിൽ ഗ്രോ 8.30 കോടി ഡോളർ നിക്ഷേപം സമാഹരിച്ചിരുന്നു.
സീരീസ്-ഇ ഫണ്ടിംഗിലൂടെ ഒക്‌ടോബറിൽ 25.1 കോടി ഡോളറും നേടി. ഇതോടെ കമ്പനിയുടെ മൂല്യം 300 കോടി ഡോളർ കടന്നിരുന്നു. സെറോദ, പേടിഎം മണി, അപ്‌സ്റ്റോക്‌സ്, ഏഞ്ചൽ ബ്രോക്കിംഗ് എന്നിവയോടാണ് ഓഹരി വ്യാപാരരംഗത്ത് ഗ്രോ മത്സരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |