തൊഴിലും കയറ്റുമതിയും പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തിന് കോടികൾ നേടിത്തരുന്ന സമുദ്രോത്പന്ന സംസ്കരണ മേഖലയും കയറ്റുമതിയും കൊവിഡ് പ്രതിസന്ധിയിൽ താറുമാറായി. പീലിംഗ് ഷെഡ്ഡുകളിൽ 20 തൊഴിലാളികൾ വരെ പണിയെടുക്കാമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും പല സ്ഥലത്തും അതും അനുവദിക്കുന്നില്ല.
ആലപ്പുഴയിലെ അരൂരാണ് രാജ്യത്തെ പ്രമുഖ സമുദ്രോത്പന്ന സംസ്കരണ കേന്ദ്രം. അരൂരിലും തൊട്ടുകിടക്കുന്ന തോപ്പുംപടിയിലുമായി 90 ഓളം ഫ്രീസിംഗ് യൂണിറ്റുകളുണ്ട്. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും അമ്പലപ്പുഴ, നീണ്ടകര, കൊച്ചി മേഖലകളിലും നാമമാത്രമായി സംസ്കരണ ശാലകളുണ്ട്. കേരളത്തിന് പുറമേ ഒഡീഷ, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചെമ്മീൻ, കൂന്തൽ തുടങ്ങിയ മത്സ്യവിഭവങ്ങൾ ഇവിടെ എത്തിച്ചാണ് സംസ്കരിക്കുന്നത്.
അരൂരിലും ചേർത്തലയുടെ ചില പ്രദേശങ്ങളിലുമായി 1,000ത്തിലധികം പീലിംഗ് ഷെഡ്ഡുകളുണ്ട്. പൂർണരീതിയിൽ പ്രവർത്തിക്കുമ്പോൾ 40,000ഓളം തൊഴിലാളികൾക്ക് പണികിട്ടും.
₹6000 കോടി വെള്ളത്തിൽ
സമുദ്രോത്പന്ന കയറ്റുമതി വഴി 6,000 കോടിയോളം രൂപയാണ് പ്രതിവർഷം കിട്ടിയിരുന്നത്. അമേരിക്ക, യൂറോപ്പ്, ചൈന, വിയറ്റ്നാം തുടങ്ങിയവയാണ് പ്രധാന വിപണികൾ. കൊവിഡ് പരിശോധനകളും മറ്റും കർശനമായതിനാൽ ഉത്പന്നങ്ങൾ 15- 20 ദിവസം കഴിഞ്ഞേ കയറ്റിഅയയ്ക്കാൻ സാധിക്കുന്നുള്ളൂ. കടൽ കടന്നാലും അവിടെയും പരിശോധനകളുള്ളത് വലിയ കാലതാമസമുണ്ടാക്കുന്നു. ഇതുമൂലം പണം കിട്ടാൻ വൈകുന്നതും വ്യവസായികളെ പ്രതിസന്ധിയിലാക്കി.
താറാവ് കർഷകരും വിഷമത്തിൽ
പീലിംഗ് ഷെഡ്ഡുകൾ നിശ്ചലമായതോടെ അരൂർ, ചേർത്തല മേഖലകളിലെ 1,000ഓളം താറാവ് കർഷകരും ബുദ്ധിമുട്ടിലാണ്. പീലിംഗ് ഷെഡ്ഡുകളിൽ നിന്നുള്ള ചെമ്മീൻ തലയാണ് താറാവിന്റെ മുഖ്യതീറ്റ. തുടർച്ചയായി നാല് ദിവസം ഇത് കിട്ടാതെവന്നാൽ മുട്ട കിട്ടാത്ത സ്ഥിതിയാവും.
''പീലിംഗ് ഷെഡ്ഡുകളുടെ പ്രവർത്തനത്തിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെറിയ ഇളവ് അനുവദിക്കാൻ സർക്കാർ തയ്യാറാവണം. വ്യവസായ വകുപ്പിന്റെ നിലവിലുള്ള ഉത്തരവ് നടപ്പാക്കാൻ ജില്ലാ ഭരണകൂടത്തോട് നിർദേശിക്കണം""
ജെ.ആർ. അജിത്ത്,
പ്രസിഡന്റ്, ചേംബർ ഒഫ് കേരള സീ ഫുഡ് ഇൻഡസ്ട്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |