കൊച്ചി: ഇലക്ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ കേരളത്തിൽ നിക്ഷേപതാത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതികവിദ്യ കൈമാറ്റം, മൊബൈൽഫോൺ മേഖലയിലും സഹകരിക്കാമെന്ന് ഇന്ത്യയിലെ കൊറിയൻ എംബസി കൊമേഴ്‌സ്യൽ അറ്റാഷെ ക്വാംഗ് സ്യൂക് യാംഗ് പറഞ്ഞു.
ദക്ഷിണ കൊറിയയിൽ നിന്നുള്ള ഉന്നതതലസംഘം ക്വാംഗ് സ്യൂക് യാംഗിന്റെ നേതൃത്വത്തിൽ കേരളം സന്ദർശിച്ചു. കൊറിയൻ എംബസി, ഇന്ത്യ-കൊറിയ ബിസിനസ് കോ-ഓപ്പറേഷൻ സെന്റർ എന്നിവയുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. വ്യവസായമന്ത്രി പി.രാജീവ്, വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ പോൾ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ സർക്കാർ പ്രതിനിധികൾ, വാണിജ്യ, വ്യവസായ പ്രതിനിധികൾ എന്നിവരുമായി സംഘം ചർച്ച നടത്തി. കേരളത്തിലെ നിക്ഷേപത്തിനാവശ്യമായ സൗകര്യം ഒരുക്കാൻ ഇന്ത്യയിലെ കൊറിയൻ കമ്പനി മേധാവികളുടെ യോഗം രണ്ടുമാസത്തിനകം വിളിക്കുമെന്ന് പി.രാജീവ് പറഞ്ഞു.
നിർമ്മിതബുദ്ധി (എ.ഐ), ആയുർവേദം, ബയോടെക്‌നോളജി, ഡിസൈൻ, ഭക്ഷ്യസംസ്‌കരണം, ഇ-വാഹനങ്ങൾ, ലോജിസ്റ്റിക്‌സ്, നാനോടെക്‌നോളജി, ടൂറിസം, ത്രീഡി പ്രിന്റിംഗ് മേഖലകളിൽ കൊറിയൻ സംരംഭകൾക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യ-കൊറിയ ബിസിനസ് കോ-ഓപ്പറേഷൻ സെന്റർ ദക്ഷിണേഷ്യ മാനേജിംഗ് ഡയറക്ടർ ജൂൻവ ബിൻ, എക്‌സിക്യുട്ടീവ് ഡയറക്ടർ മ്യുൻഗ്ലെ ചെയ്, ഫിക്കി സ്റ്റേറ്റ് ചെയർമാൻ ദീപക് അസ്വാനി, കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |