ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ സംയുക്ത സ്‌റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ വരുമാനം നടപ്പു സാമ്പത്തികവർഷത്തെ (2021-22) ഏപ്രിൽ-നവംബറിൽ തന്നെ ഒരുലക്ഷം കോടി രൂപ കടന്നു. 28 സംസ്ഥാനങ്ങൾ ചേർന്ന് ഇക്കാലയളവിൽ 1,00,100 കോടി രൂപയാണ് സമാഹരിച്ചതെന്നും 2020-21ലെ മൊത്തം വരുമാനം 1.27 ലക്ഷം കോടി രൂപയായിരുന്നുവെന്നും ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
ഈവർഷം ഏപ്രിൽ-നവംബറിൽ ശരാശരി പ്രതിമാസ വരുമാനം 12,500 കോടി രൂപയാണ്. കഴിഞ്ഞവർഷം 10,600 കോടി രൂപയായിരുന്നു. ഇത്തവണത്തെ ട്രെൻഡ് വിലയിരുത്തിയാൽ, മൊത്തവരുമാനം 2020-21നേക്കാൾ ഏറെ കൂടുതലായിരിക്കും. അതേസമയം, 2019-20ൽ ശരാശരി പ്രതിമാസ വരുമാനം 12,800 കോടി രൂപയായിരുന്നു.
ഈവർഷം ഏപ്രിൽ-നവംബറിൽ 17,097 കോടി രൂപ സമാഹരിച്ച് (മൊത്തം വരുമാനത്തിന്റെ 17.1 ശതമാനം) മഹാരാഷ്‌ട്രയാണ് ഒന്നാമത്. ഉത്തർപ്രദേശ് (12,800 കോടി രൂപ), തമിഴ്നാട് (8,700 കോടി രൂപ), കർണാടക (8,400 കോടി രൂപ) എന്നിവയാണ് യഥാക്രമം രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിൽ.
കേരളത്തിന്റെ
കീശയിൽ
₹3,489.6 കോടി
കഴിഞ്ഞ സാമ്പത്തികവർഷം (2020-21) 3,489.6 കോടി രൂപയാണ് സ്‌റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസിനത്തിൽ കേരളം സമാഹരിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. സംസ്ഥാനങ്ങളുടെ മൊത്തം സമാഹരണത്തിന്റെ 2.7 ശതമാനമാണിത്. ഏറ്റവുമധികം വരുമാനം നേടിയ സംസ്ഥാനങ്ങൾ : (തുക കോടിയിൽ)
മഹാരാഷ്‌ട്ര : ₹25,427
ഉത്തർപ്രദേശ് : ₹16,475
തമിഴ്നാട് : ₹11,675
കർണാടക : ₹10,576
ഗുജറാത്ത് : ₹7,390
''റിയൽ എസ്‌റ്റേറ്റ് മേഖല 2020-21ന്റെ രണ്ടാംപകുതിയോടെ ഉണർവിലേക്ക് തിരിച്ചെത്തിയത് സംസ്ഥാനങ്ങൾക്ക് നേട്ടമായി. 2021-22ലും ഇത് തുടരുകയാണ് ""
നിഖിൽ ഗുപ്‌ത,
ചീഫ് ഇക്കണോമിസ്‌റ്റ്,
എം.ഒ.എഫ്.എസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |