കൊച്ചി: ഇന്ത്യയിൽ 2022ൽ ഇതുവരെ വിറ്റഴിഞ്ഞ ഓരോ അഞ്ച് പുത്തൻ കാറുകളിലും രണ്ടെണ്ണം എസ്.യു.വികളായിരുന്നു. മാരുതിയുടെ ഓൾട്ടോ പോലെയുള്ള ചെറുകാറുകൾ അടക്കിവാണിരുന്ന ഇന്ത്യൻ വാഹനവിപണി ഇപ്പോൾ എസ്.യു.വികളുടെ സ്വന്തമാണ്.
മാരുതിയും ടാറ്റയും മഹീന്ദ്രയും ഹ്യുണ്ടായിയും കിയയുമെല്ലാം പുത്തൻ എസ്.യു.വികൾ പുറത്തിറക്കി വിപണിവിഹിതം കൂട്ടാനുള്ള കഠിനയജ്ഞത്തിലുമാണ്. 2021ൽ 6.38 ലക്ഷം എസ്.യു.വികളാണ് വിറ്റഴിഞ്ഞത്. ചെറുകാറുകളും പ്രീമിയം ഹാച്ച്ബാക്കുകളും ഉൾപ്പെടുന്ന ശ്രേണിയുടെ വില്പന 3.65 ലക്ഷം യൂണിറ്റുകൾ മാത്രമായിരുന്നു.
2015ൽ ഇന്ത്യയിൽ ആകെ വിറ്റഴിഞ്ഞ പാസഞ്ചർ വാഹനങ്ങളിൽ 13.5 ശതമാനം മാത്രമായിരുന്നു എസ്.യു.വികൾ. 2022 ജനുവരി-മേയിലെ കണക്കെടുത്താൽ മൊത്തം പാസഞ്ചർ വാഹനവില്പനയിൽ എസ്.യു.വികളുടെ പങ്ക് 41 ശതമാനമാണ്.
ഇന്ത്യയിലെ എസ്.യു.വി വിപണിയിൽ 22 ശതമാനം വിഹിതവുമായി കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിയാണ് നിലവിൽ ഒന്നാമത്. 18 ശതമാനം വിഹിതവുമായി ടാറ്റാ മോട്ടോഴ്‌സ് രണ്ടാമതുണ്ട്. 2022 ജനുവരി-മേയിൽ 2.50 ലക്ഷം എസ്.യു.വികളാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്. ടാറ്റയുടെ വില്പന 2.05 ലക്ഷം യൂണിറ്റുകളായിരുന്നു. മഹീന്ദ്രയാണ് 14 ശതമാനം വിഹിതവുമായി മൂന്നാമത്.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാണക്കമ്പനിയും മൊത്തം വാഹനവിപണിയിൽ 40 ശതമാനത്തിലേറെ വിപണി വിഹിതവുമുള്ള മാരുതി സുസുക്കിക്ക് എസ്.യു.വി ശ്രേണിയിൽ 12 ശതമാനം വിഹിതമേയുള്ളൂ; ബ്രെസയാണ് മാരുതിയുടെ എസ്.യു.വി താരം.
വലിയ പ്രതീക്ഷകളോടെ ഒട്ടുമിക്ക കമ്പനികളും പുത്തൻ എസ്.യു.വികൾ വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്. ഹ്യുണ്ടായിയുടെ പുത്തൻ വെന്യു എത്തിക്കഴിഞ്ഞു. മഹീന്ദ്രയുടെയും മാരുതിയുടെയും പുതിയ മോഡലുകളും വിപണിയുടെ പടിവാതിലിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |