ചെന്നൈ: കാമ്പസ് റിക്രൂട്ട്‌മെന്റിൽ വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ (വി.ഐ.ടി) വിദ്യാർത്ഥികൾ കാഴ്ചവയ്ക്കുന്ന മികവുകളിൽ പുതിയ പൊൻതൂവലായി അമിത് അഗർവാളും സാർഥക് ഭരദ്വാജും. വി.ഐ.ടിയിൽ ഈവർഷം നടന്ന കാമ്പസ് റിക്രൂട്ട്‌മെന്റിൽ മോട്ടോർക്ക് കമ്പനിയിൽ നിന്ന് ഇരുവർക്കും ലഭിച്ച വാർഷിക ശമ്പളവാഗ്ദാനം 1.02 കോടി രൂപ.
വാഹന ഡേറ്റാവിശകലന, സോഫ്‌റ്റ്‌വെയർ സ്ഥാപനമായ മോട്ടോർക്കിൽ പഠനത്തിന്റെ ഭാഗമായി അമിത്തും സാർഥകും ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് 1.02 കോടി രൂപയുടെ ശമ്പളത്തോടെ ഇരുവർക്കും ജോലിവാഗ്ദാനം ലഭിച്ചത്. ഇരുവരും അവസാനവർഷ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിദ്യാർത്ഥികളാണ്. വി.ഐ.ടിയിലെ ഈവർഷത്തെ കാമ്പസ് റിക്രൂട്ട്‌മെന്റിൽ മൈക്രോസോഫ്‌റ്റ്, മോർഗൻ സ്‌റ്റാൻലി തുടങ്ങി നിരവധി ആഗോള കമ്പനികൾ പങ്കെടുത്തിരുന്നു.
2023ൽ പുറത്തിറങ്ങുന്ന ബാച്ചിലെ 184 പേർക്ക് ഇന്റേൺഷിപ്പിനെ തുടർന്ന് ജോലി വാഗ്ദാനം ലഭിച്ചു. 22 പേർക്ക് ജോലി ഓഫർ മൈക്രോസോഫ്‌റ്റിൽ നിന്നാണ്. കാമ്പസ് പ്ലേസ്‌മെന്റിന്റെ പരീക്ഷയിലും അഭിമുഖത്തിലും മികവ് പുലർത്തിയ മറ്റ് 45 പേർക്കും മൈക്രോസോഫ്‌റ്റിന്റെ ജോലി ഓഫറുണ്ട്. മറ്റ് നിരവധി കമ്പനികളും വി.ഐ.ടിയിൽ നിന്നുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.
വി.ഐ.ടിയുടെ നാല് കാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി നടക്കുന്ന റിക്രൂട്ട്‌മെന്റ് നടപടികൾ അടുത്തമാസം വരെ നീളുമെന്ന് ചാൻസലർ ഡോ.ജി.വിശ്വനാഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |