ന്യൂഡൽഹി: സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ബിസിനസ് വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനമായ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഈവർഷത്തെ ലോക മത്സരക്ഷമതാ സൂചികയിൽ 37-ാം റാങ്കിലേക്കുയർന്ന് ഇന്ത്യ. 2018ൽ 44-ാമതായിരുന്ന ഇന്ത്യ 2019 മുതൽ 2021 വരെ 43-ാം റാങ്കിലായിരുന്നു.
കഴിഞ്ഞവർഷം മൂന്നാമതായിരുന്ന ഡെന്മാർക്ക് ഇക്കുറി ഒന്നാമതെത്തി. ഒന്നാമായിരുന്ന സ്വിറ്റ്‌സർലൻഡ് രണ്ടാമതായി. സിംഗപ്പൂർ അഞ്ചിൽ നിന്ന് മൂന്നിലെത്തി. സ്വീഡനാണ് നാലാമത്. അഞ്ചാംസ്ഥാനത്ത് ഹോങ്കോംഗ്. നെതർലൻഡ്സ്, തായ്‌വാൻ, ഫിൻലൻഡ്, നോർവേ, അമേരിക്ക എന്നിവയാണ് യഥാക്രമം ആദ്യപത്തിലുള്ള മറ്റു രാജ്യങ്ങൾ. ആകെ 63 രാജ്യങ്ങൾ പട്ടികയിലുണ്ട്. വെനസ്വേലയാണ് 63-ാംസ്ഥാനത്ത്.
പട്ടികയിലുള്ള ഇന്ത്യയുടെ ഏക അയൽരാജ്യം ചൈനയാണ്; റാങ്ക് 17. തൊഴിൽ വൈദഗ്ദ്ധ്യം, മത്സരക്ഷമതാ മൂല്യം, ചലനാത്മകമായ സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസ നിലവാരം, പോസിറ്റീവ് മനോഭാവം എന്നീ 5 ഘടകങ്ങൾ വിലയിരുത്തിയായിരുന്നു റാങ്ക് നിർണയം.
''പ്രധാനമന്ത്രി മോദിയുടെ കീഴിൽ പിൻകാല നികുതിപരിഷ്‌കരണം ഉൾപ്പെടെ ബിസിനസ് സമൂഹത്തിന്റെ വിശ്വാസ്യത ആർജ്ജിച്ച് രാജ്യത്തിന്റെ പ്രകടനം മെച്ചപ്പെടുത്തിയ നടപടികളാണ് ഇന്ത്യയുടെ റാങ്കിംഗ് നേട്ടത്തിന് കാരണം""
-ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |