ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ ( 73 ) ഔദ്യോഗികമായി അധികാരമേറ്റു. രാജ്ഞിയുടെ മരണത്തിന് പിന്നാലെ കിരീടാവകാശിയായ ചാൾസ് സ്വാഭാവികമായി രാജാവായി മാറിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യൻ സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലാണ് ചാൾസിനെ രാജാവായി പ്രഖ്യാപിച്ചത്.
കാന്റർബറി ആർച്ച് ബിഷപ്പും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്ന അക്സെഷൻ കൗൺസിലാണ് പ്രഖ്യാപനം നടത്തിയത്. വില്യം രാജകുമാരൻ, കാമില രാജ്ഞി, പ്രധാനമന്ത്രി ലിസ് ട്രസ്, മുൻ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയർ, ബോറിസ് ജോൺസൺ, തെരേസ മേ, ഡേവിഡ് കാമറോൺ, ഗോർഡൻ ബ്രൗൺ, ജോൺ മേജർ തുടങ്ങിയവർ പങ്കെടുത്തു. രാജ്ഞിക്ക് ആദരമർപ്പിച്ച ചാൾസ്, രാജ്ഞിയുടെ പാത പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.
ചാൾസിന്റെ കിരീടധാരണം രാജ്ഞിയുടെ സംസ്കാരം കഴിഞ്ഞ് ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷമായിരിക്കും. 1952 ഫെബ്രുവരി 6ന് പിതാവ് ജോർജ് ആറാമൻ മരിച്ചതോടെ രാജ്ഞിയായ എലിസബത്തിന്റെ കിരീടധാരണം 1953 ജൂൺ 2നായിരുന്നു.
സംസ്‌കാരം 19ന്
എലിസബത്ത് രാജ്ഞിയുടെ സംസ്കാരം സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ ആബിയിൽ നടക്കും. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള വിദേശനേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. സംസ്കാര ദിനം പൊതു അവധിയായിരിക്കുമെന്ന് ചാൾസ് പ്രഖ്യാപിച്ചു. ചാൾസ് അധികാരമേൽക്കുന്നത് തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ആദ്യമായാണ് ഈ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
ലണ്ടനിലെ റോയൽ എക്സ്ചേഞ്ചിലും ചാൾസിനെ രാജാവായി വിളംബരം ചെയ്തുകൊണ്ടുള്ള പെരുമ്പറകൾ മുഴങ്ങി. പ്രഖ്യാപനം കേൾക്കാൻ തടിച്ചുകൂടിയ ജനങ്ങൾ ' ഗോഡ് സേവ് ദ കിംഗ് " ദേശീയ ഗാനം ആലപിച്ചു. ഇന്ന് സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വെയ്‌ൽസ് എന്നിവിടങ്ങളിൽ വിളംബരങ്ങളുണ്ടാകും.
ഇന്നലെ ഹൗസ് ഒഫ് കോമൺസിൽ പ്രധാനമന്ത്രി ലിസ് ട്രസ് അടക്കമുള്ള എം.പിമാർ പുതിയ രാജാവിനോടുള്ള കർത്തവ്യം നിറവേറ്റാനുള്ള സത്യപ്രതിജ്ഞ ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ചാൾസ് മൂന്നാമനെ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |