മാൽഡ: തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളുടെ ജീവിതം വച്ചാണ് തൃണമൂൽ കളിക്കുന്നതെന്നും ബംഗാളിലെ ജോലി കുംഭകോണത്തിലൂടെ 26,000ഓളം യുവാക്കളുടെ തൊഴിൽ നഷ്ടമായെന്നും ആരോപിച്ചു. മാൽഡയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ 'കട്ട് ആൻഡ് കമ്മിഷൻ" സംസ്‌കാരം കാരണം ബംഗാളിലെ യുവാക്കൾ ദുരിതമനുഭവിക്കുന്നു.
തൊഴിലിനായി ലോണെടുത്ത് പാർട്ടിക്ക് പണം നൽകിയവരൊക്കെ തെരുവിലിറങ്ങേണ്ട അവസ്ഥയിലാണ്. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാർ മാത്രമാണ് യുവാക്കൾക്ക് തൊഴിൽ നൽകുന്നത്. ബംഗാൾ ജനത തൃണമൂലിന്റെ അഴിമതിയിൽ വീർപ്പുമുട്ടുകയാണ്. വികസനത്തിൽ മാതൃകയായിരുന്ന ബംഗാളിനെ ഇടതു- തൃണമൂൽ സർക്കാരുകൾ തകർത്തു. ആയിരക്കണക്കിന് കോടികളുടെ അഴിമതിയാണ് തൃണമൂൽ ഭരണത്തിൽ സംസ്ഥാനത്ത് നടക്കുന്നത്. ജനങ്ങളുടെ പണം കവരാനുള്ള ഒരു അവസരവും അവർ പാഴാക്കില്ല. ജനങ്ങളുടെ ക്ഷേമത്തിനായി നൽകുന്ന കേന്ദ്രഫണ്ടും അവർ അപഹരിച്ചു. കേന്ദ്ര പദ്ധതികൾ തടഞ്ഞു. ജനങ്ങളെക്കുറിച്ച് അവർ മറന്നു. ബംഗാളിൽ വന്ദേഭാരത് ട്രെയിനുകൾ പോലും വേണ്ടെന്നാണ് തൃണമൂലിന്റെ നിലപാടെന്നും മോദി പറഞ്ഞു.
അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നാണ് 'ഇന്ത്യ" മുന്നണിയുടേയും തൃണമൂൽ കോൺഗ്രസിന്റേയും നേതാക്കൾ ആവർത്തിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് പൗരത്വം നൽകാനാണ് സി.എ.എ നിയമം നടപ്പാക്കുന്നതെന്നും ആരുടേയും പൗരത്വം കളയാനല്ലെന്നും മോദി പറഞ്ഞു. കൽക്കട്ട ഹൈക്കോടതിയെ ബി.ജെ.പി വിലയ്ക്കെടുത്തെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു.
മോദി അസ്വസ്ഥൻ: രാഹുൽ
ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ഓർത്ത് പ്രധാനമന്ത്രി അസ്വസ്ഥനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലെ വിജയപുരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി അസ്വസ്ഥനാണ്. ചിലപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞേക്കും. ശരിയായ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം ചൈനയെക്കുറിച്ചും പാകിസ്ഥാനെക്കുറിച്ചുമെല്ലാം സംസാരിക്കും. പാത്രം കൊട്ടാനും മൊബൈലിൽ ഫ്ലാഷ് ലൈറ്റ് ഓണാക്കാനും ആവശ്യപ്പെടും. എന്നാൽ ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് മിണ്ടില്ല. കോൺഗ്രസ് പാർട്ടി മാത്രമാണ് ഈ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ശതകോടീശരന്മാർക്ക് മോദി നൽകിയ പണം, കോൺഗ്രസ് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് വീതിച്ചുനൽകും. ബി.ജെ.പിയും മോദിയും ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |