
മോസ്‌കോ: യുക്രെയിന് നേരെയുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് രാജകുമാരൻ പ്രിൻസ് ഹാരി. യുക്രെയിനിലെ കീവ് സുരക്ഷാ ഫോറത്തിൽ ലോക നേതാക്കളെയും സൈനിക ഉന്നതരെയും അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം ആർക്കും ഗുണം ചെയ്യുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് ഇനിയും സമയമുണ്ടെന്നും പറഞ്ഞു.
' പ്രസിഡന്റ് പുടിൻ, തുടർച്ചയായ ആക്രമണങ്ങളിൽ നിരവധിപേരുടെ ജീവൻ നഷ്‌ടമാകുന്നുണ്ട്. ഇതുകൊണ്ട് ഒരു രാജ്യത്തിനും പ്രയോജനം ലഭിക്കുന്നില്ല. ഈ യുദ്ധം നിർത്തി യുക്രെയിനിലും റഷ്യയിലുമുള്ളവരുടെ ദുരിതങ്ങൾ ഒഴിവാക്കാനുള്ള സമയം വൈകിയിട്ടില്ല. യുക്രെയിൻ യുദ്ധത്തിൽ പുടിൻ ഒരിക്കലും വിജയിക്കില്ല. യുദ്ധം തുടങ്ങി വർഷങ്ങൾ കടന്നുപോയി. ഇതിൽ വിജയമല്ല പകരം ഒരുപാട് നഷ്‌ടങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. മനുഷ്യരുടെ മരണത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല.
യുക്രെയിൻ ലോകത്തിന്റെ ബഹുമാനം നേടിയിരിക്കുകയാണ്. എന്നാൽ, മനുഷ്യജീവന് വിലനൽകാത്ത നേതാക്കളെ ഒരിക്കലും ബഹുമാനിക്കാനാകില്ല. ബഹുമാനം ഒരിക്കൽ നഷ്‌ടപ്പെട്ടാൽ പിന്നെ തിരിച്ചുവരാൻ ബുദ്ധിമുട്ടാണ്. പതിനായിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെയുള്ള സിവിലിയന്മാർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. കൂട്ടക്കൊലകൾ, പീഡനങ്ങൾ, ലൈംഗികാതിക്രമങ്ങൾ, നാടുകടത്തൽ തുടങ്ങിയവയിൽ അപലപിക്കുന്നു. എന്തിനാണ് ഇതുപോലൊരു യുദ്ധം ചെയ്യുന്നത്. ഒരു രാഷ്‌ട്രത്തിന്റെ നേതാവ് എന്ന നിലയിലല്ല, സൈനികൻ, മനുഷ്യസ്‌നേഹി എന്ന നിലയിലാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. പത്ത് വർഷം സൈന്യത്തിൽ സേവനമനുഷ്‌ഠിച്ചയാളാണ് ഞാൻ ' - പ്രിൻസ് ഹാരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |