ലക്‌നൗ: വരന് സർക്കാർ ജോലി ഇല്ലാത്തതിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറി വധു. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് യുവതി വരനെ വേണ്ടായെന്ന തീരുമാനമെടുത്തത്. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. യുവതി വിവാഹം വേണ്ടെന്ന് വച്ചതോടെ വരന്റെ ബന്ധുക്കൾ കടുത്ത വിഷമത്തിലാണ് മടങ്ങിയത്.
ഒരു സ്വകാര്യ കമ്പനിയിൽ പ്രതിമാസം 1.2 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന എഞ്ചിനീയറാണ് വരൻ. ഛത്തീസ്ഗഡിലെ ബൽറാംപൂർ സ്വദേശിയായ ഇയാൾക്ക് ധാരാളം വസ്‌തുവകകളും ഉണ്ട്. എന്നിട്ടും സർക്കാർ ജോലി ഇല്ല എന്നത് ചൂണ്ടിക്കാട്ടി യുവതി വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു.
വിവാഹത്തിന് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ഉണ്ടായിരുന്നു. ഇതിൽ ഒട്ടുമിക്ക ചടങ്ങുകളും കഴിഞ്ഞിരുന്നു. ഇതിനിടെയാണ് വരന് സർക്കാർ ജോലിയല്ല എന്ന കാര്യം യുവതി അറിയുന്നത്. തുടർന്ന് ചടങ്ങുകൾ തുടരാൻ ഇവർ വിസമ്മതിക്കുകയായിരുന്നു. രണ്ട് വീട്ടുകാരും യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് വധു പിന്മാറിയില്ല.
വധുവിനെ പറഞ്ഞ് മനസിലാക്കാനായി വരന്റെ സാലറി സ്ലിപ്പ് വരെ ബന്ധുക്കൾ കാട്ടി. അതിൽ പ്രതിമാസം 1.2 ലക്ഷം രൂപ ശമ്പളം കണ്ടിട്ടും യുവതി തന്റെ നിലപാടിലുറച്ച് നിന്നു. സംഭവവുമായി ബന്ധപ്പെട്ട് വരന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടില്ല. സ്വകാര്യ മേഖലയെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയും തൊഴിൽ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതിനാൽ ഇന്ത്യയിൽ സർക്കാർ ജോലിക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |