ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് മുതിർന്നവരിൽ ഉപയോഗിക്കുന്ന കൊവാക്സിൻ 2-18 വയസുകാർക്കും നൽകാമെന്ന് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിലെ വിദഗ്ദ്ധ സമിതി ഡ്രഗ്സ് കൺട്രോളർ ജനറലിന് ശുപാർശ നൽകി. രാജ്യത്ത് സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ ഇതിന് അടിയന്തര അനുമതി നൽകിയേക്കും.
അങ്ങനെയെങ്കിൽ രണ്ടുവയസുകാർക്ക് ഉപയോഗിക്കുന്ന ലോകത്തെ ആദ്യ കൊവിഡ് വാക്സിനാകും ഹൈദരാബാദിലെ ഭാരത് ബയോടെക് നിർമ്മിക്കുന്ന കൊവാക്സിൻ. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായിട്ടാകും വാക്സിൻ നൽകുക.
ആയിരത്തിനു മുകളിൽ കുട്ടികളിൽ നടത്തിയ പരീക്ഷണങ്ങൾ വിലയിരുത്തിയാണ് കൊവാക്സിൻ ചെറിയ കുട്ടികളിൽ ഉപയോഗിക്കാമെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തിയത്. മുതിർന്നവരിൽ കൊവിഡിനെതിരെ 77ശതമാനം പ്രതിരോധം നൽകുന്ന അതേ ഫോർമുല തന്നെയാണ് കുട്ടികൾക്കും ഉപയോഗിക്കുന്നത്. വാക്സിൻ ഉപയോഗിക്കാൻ തുടങ്ങിയ ശേഷമുള്ള അനന്തര ഫലങ്ങൾ സംബന്ധിച്ച സുരക്ഷാ റിപ്പോർട്ട് 15 ദിവസം കൂടുമ്പോൾ സമർപ്പിക്കണം.
സെപ്തംബറിൽ 2-18 പ്രായക്കാരെ മൂന്നായി തിരിച്ച് നടത്തിയ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾ കഴിഞ്ഞ ദിവസമാണ് ഡ്രഗ്സ് കൺട്രോളർ ജനറലിനുൾപ്പെടെ ഭാരത് ബയോടെക് സമർപ്പിച്ചത്. 12-18 പ്രായക്കാരിലാണ് ആദ്യം പരീക്ഷിച്ചത്. തുടർന്ന് ആറിനും 12നും ഒടുവിൽ രണ്ടിനും ആറിനും ഇടയിൽ പ്രായമുള്ളവരിലും പരീക്ഷിച്ചു.
കുട്ടികൾക്കുള്ള വാക്സിൻ-
അനുമതി കിട്ടിയത്
സൈഡസ് കാഡിലയുടെ സൈക്കോവ് -ഡി: മൂന്ന് ഡോസ് ഡി.എൻ.എ വാക്സിൻ 12 വയസിന് മുകളിൽ
പരീക്ഷണഘട്ടത്തിൽ
1. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവാവാക്സ്: 7-11 പ്രായക്കാരിൽ പരീക്ഷണം പുരോഗമിക്കുന്നു
2. ബയോളജിക്കൽ ഇയുടെ കോർബിവാക്‌സ്: 5 വയസിന് മുകളിൽ അന്തിമ പരീക്ഷണത്തിൽ
'2-18 പ്രായക്കാരിൽ വാക്സിൻ ഉപയോഗിക്കുന്നതിലെ ചില ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ വിദഗ്ദ്ധ സമിതി മൂല്യനിർണയം തുടരുകയാണ് "
ഡോ. ഭാരതി പ്രവീൺ പവാർ,
കേന്ദ്ര ആരോഗ്യ സഹമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |