ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ ശക്തമായ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ദേശീയപാത 33ൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായി അധികൃതർ അറിയിച്ചു. ദേശീയപാത തകർന്നതോടെ ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാംഗ് ജില്ല ഒറ്റപ്പെട്ടു. പ്രദേശത്ത് റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.
ദിബാംഗ് താഴ്‌വരയിൽ നിലവിൽ ഭക്ഷണത്തിനും മറ്റ് അവശ്യവസ്‌തുക്കൾക്കും ക്ഷാമമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഹുൻലിക്കും അനിനിക്കുമിടയിൽ ദേശീയപാതയിൽ വ്യാപകമായ നാശനഷ്‌ടങ്ങളുണ്ടായതായി അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു അറിയിച്ചു. ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ കുളുവിലും സമാനമായ രീതിയിൽ അതിശക്തമായ മണ്ണിടിച്ചിലുണ്ടായിരുന്നു. ബഹുനില കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിരവധിപേർ മഴക്കെടുതിയിൽ മരണപ്പെട്ടു. ദിവസങ്ങളായി പെയ്‌ത ശക്തമായ മഴയായിരുന്നു മണ്ണിടിച്ചിലിന് കാരണമായത്. കുളു-മാണ്ഡി പ്രദേശത്ത് നൂറു കണക്കിന് വാഹനങ്ങൾ കുടുങ്ങിയിരുന്നു. റോഡുകൾ പലതും അന്ന് തകർന്നിരുന്നു.
ദേശീയപാതയിലൂടെയുള്ള ഗതാഗതവും താത്‌കാലികമായി നിറുത്തിവച്ചു. ദിവസങ്ങൾക്ക് ശേഷമാണ് പ്രദേശത്ത് മഴ ഒഴിഞ്ഞത്. പൂർവ സ്ഥിതിയിലേക്ക് പ്രദേശം തിരികെയെത്താനും ദിവസങ്ങൾ വേണ്ടിവന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ സ്ഥലത്ത് ക്യാമ്പ് ചെയ്‌താണ് വേണ്ട സേവനങ്ങൾ ലഭ്യമാക്കിയത്. വിനോദസഞ്ചാരികളടക്കം നിരവധിപേർ ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിപ്പോവുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |