ന്യൂഡൽഹി: പഞ്ചാബിലെ ജലന്ധർ ലോക്‌സഭ മണ്ഡലത്തിലും യു.പി, ഒഡിഷ, മേഘാലയ സംസ്ഥാനങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇന്നലെ വോട്ടെടുപ്പ് നടന്നു. യു.പിയിലെ രാപൂരിലെ സുവാർ, മിർസാപൂരിലെ ചൻബെ, ഒഡിഷയിലെ ജാർസുഗുഡ, മേഘാലയിലെ സോഹിയോങ് നിയമസഭ മണ്ഡലങ്ങളിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
ഭഗവന്ത് മാൻ സർക്കാരിന്റെ വിലയിരുത്തലാകുമോ?
ജലന്ധർ ലോക്‌സഭ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചതുഷ്കോണ മത്സരത്തിൽ പഞ്ചാബിലെ ഭരണകക്ഷിയായ എ.എ.പി, കോൺഗ്രസ്, അകാലിദൾ, ബി.ജെ.പി സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കവെ സന്തോഖ് സിംഗ് ചൗധരി മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സന്തോഖ് സിംഗ് ചൗധരിയുടെ ഭാര്യ കരംജിത്ത് കൗറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. എ.എ.പി കോൺഗ്രസ് വിട്ട മുൻ എം.എൽ.എ സുശീൽ റിങ്കുവിനെയും അകാലിദളിൽ നിന്ന് രാജിവച്ച് പാർട്ടിയിൽ ചേർന്ന ദളിത് സിഖ് നേതാവായ ഇന്ദർ ഇഖ്ബാൽ സിംഗ് അത്വാളിനെ ബി.ജെ.പിയും രണ്ട് തവണ എം.എൽ.എയായിരുന്ന ഡോ. സുഖ്‌വിന്ദർ കുമാർ സുഖിയെ അകാലിദളും മത്സരത്തി നിറക്കി.
അസംഖാൻമാരുടെ മണ്ഡലത്തിൽ
വിജയം ആർക്ക്?
എസ്.പി നേതാവ് അസംഖാന്റെ മകൻ അബ്ദുല്ല ഖാൻ 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 61,000 വോട്ടുകൾക്ക് വിജയിച്ച സുവാർ മണ്ഡലത്തിലെത്തിൽ എസ്.പി അനുരാധ ചൗഹാനെയാണ് സ്ഥാനാർത്ഥിയാക്കിയിരുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചത് അപ്നദളിലെ (സോനെലാൽ) ഷഫീഖ് അഹമ്മദ് അൻസാരിയാണ്. ബി.എസ്.പിയും കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. മൊറാദ്ബാദ് കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് സീറ്റ് ഒഴിവ് വന്നത്.
അപ്നാദളിന്റെ രാഹുൽ കോളിന്റെ മരണത്തെ തുടർന്നാണ് ചൻബെ നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാഹുലിന്റെ ഭാര്യ റിങ്കി കോൾ അപ്നാദളിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ മുൻ നിയമസഭാംഗമായിരുന്ന ഭായ്ലാൽ കോളിന്റെ മകൾ കീർത്തി കോളിനെയാണ് എസ്.പി സ്ഥാനാർത്ഥിയാക്കിയത്.
2023 ജനുവരി 29ന് സംസ്ഥാന ആരോഗ്യ മന്ത്രിയായിരുന്ന നബ കിഷോർ ദാസ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഒഡിഷയിലെ ജർസുഗുധ നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി.ജെ.ഡി കിഷോർ ദാസിന്റെ മകൾ ദീപാലി ദാസിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ മുൻ എം.എൽ.എ പരേതനായ ബീരേൻ പാണ്ഡെയുടെ മകൻ തരുൺ പാണ്ഡെയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. തങ്കധാർ ത്രിപാതിയെ ബി.ജെ.പിയും സ്ഥാനാർത്ഥിയാക്കി.
മേഘാലയിലെ സോഹിയോംഗ് മണ്ഡലത്തിൽ ഫെബ്രുവരി 27ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.ഡി.പി സ്ഥാനാർഥിയായിരുന്ന എച്ച്.ഡി.ആർ ലിംഗ്ദോയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. യു.ഡി.പി, എൻ.പി.പി, കോൺഗ്രസ്, എച്ച്.എസ്.പി.ഡി.പി, ബി.ജെ.പി, ടി.എം.സി എന്നീ പാർട്ടികളുടെ ആറ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |