തിരുവനന്തപുരം:ഗഗൻയാൻ പേടകം വിക്ഷേപിക്കുന്ന ജി.എസ്.എൽ.വി.മാർക്ക് ത്രീ റോക്കറ്റിന്റെ ആദ്യ മനുഷ്യവാഹക ശേഷി പരീക്ഷണം വിജയം.
ഇതോടെ ഗഗൻയാൻ മുന്നൊരുക്കത്തിന്റെ നിർണായകഘട്ടം ഐ.എസ്.ആർ.ഒ. പിന്നിട്ടു.
മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റിന്റെ ആദ്യഘട്ടമായ ഖരഇന്ധനമുള്ള ബൂസ്റ്ററിന്റെ മനുഷ്യവാഹകശേഷി പരീക്ഷണമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നടത്തിയത്. രാവിലെ 7.20ന് തുടങ്ങിയ പരീക്ഷണത്തിൽ സോളിഡ് ബൂസ്റ്റർ 135സെക്കൻഡ് ജ്വലിപ്പിച്ചു. 700 ഒാളം വിവരങ്ങൾ ( മാൻ റേറ്റിംഗ് പോയിന്റുകൾ ) നിരീക്ഷിച്ചതിൽ എല്ലാം പൂർണ്ണവിജയമായി. ഇതോടെ സോളിഡ് ബൂസ്റ്റർ ഘട്ടം ഉപയോഗിക്കാൻ തയ്യാറായി.
സോളിഡ് ബൂസ്റ്ററാണ് ഗഗൻയാൻ പേടകം വഹിക്കുന്ന ജി.എസ്.എൽ.വി.റോക്കറ്റിനെ ഭൂമിയിൽ നിന്ന് ഉയർത്തുന്നത്. 20 മീറ്റർ നീളവും 3.2മീറ്റർ വ്യാസവുമുണ്ട് ബൂസ്റ്ററിന്. ലോകത്തെ രണ്ടാമത്തെ വലിയ ഖരഇന്ധന ബൂസ്റ്ററാണിത്. തിരുവനന്തപുരത്തെ വി.എസ്.എസ്.സി.യിൽ രൂപകൽപന ചെയ്ത ബൂസ്റ്ററിന്റെ മോട്ടോർ കാസ്റ്റിംഗ് നടത്തിയത് ശ്രീഹരിക്കോട്ടയിലാണ്.
ഇന്നലത്തെ പരീക്ഷണത്തിന് ഐ.എസ്.ആർ.ഒ.ചെയർമാനും സ്‌പേസ് സെക്രട്ടറിയുമായ എസ്.സോമനാഥും വി .എസ് .എസ്. സി .ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരും മുതിർന്ന ശാസ്ത്രജ്ഞരും സാക്ഷ്യം വഹിച്ചു.
നാല് മുതൽ ആറുടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളും പേടകങ്ങളും ബഹിരാകാശത്ത് എത്തിക്കാൻ ശേഷിയുള്ളതാണ് ജി.എസ്.എൽ.വി. മാർക്ക് ത്രീ. ഗഗൻയാൻ പേടകത്തിന് നാലരടണ്ണോളം ഭാരമുണ്ട്. മനുഷ്യർ കയറിയ പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാൻ ജി.എസ്.എൽ.വി. റോക്കറ്റ് മാൻ റേറ്റിംഗ് മാനദണ്ഡങ്ങൾ പൂർത്തിയാക്കണം. അതിനുളള പരീക്ഷണങ്ങളാണ് നടത്തുന്നത്. ഇതിനായി റോക്കറ്റിൽ നിരവധി സുരക്ഷാമാറ്റങ്ങൾ വരുത്തി. മനുഷപേടകം വഹിക്കുന്നതിന് മുമ്പ് പത്തോളം വിക്ഷേപണങ്ങൾ നടത്തി വിശ്വാസ്യത തെളിയിക്കണം. ഏഴ് വിക്ഷേപണങ്ങളാണ് ജി.എസ്.എൽവി നടത്തിയിട്ടുള്ളത്. ബാക്കി ഇൗ വർഷം പൂർത്തിയാക്കും. ഖരഇന്ധനബൂസ്റ്ററും ദ്രവ ഇന്ധന ബൂസ്റ്റർ, പേലോഡ് ഭാഗം എന്നിവയും മനുഷ്യവാഹക സുരക്ഷാപരീക്ഷണങ്ങൾ പൂർത്തിയാക്കണം.അതും നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |