
മോസ്‌കോ : ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധസാഹചര്യം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യക്ക് തത്കാലം പ്രതിസന്ധി ഉണ്ടാകില്ല. റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസപ്പെട്ടതോടെയാണ് അമേരിക്കൻ സമ്മർദ്ദത്തിനിടയിലും ക്രൂഡ് ഓയിലിനായി റഷ്യയെ ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്കുള്ള 50 ശതമാനത്തോളം ക്രൂഡ് ഓയിലും എത്തുന്നത്. ഹോർമുസ് പാത ഇറാൻ അടച്ചത് ഇന്ധന ലഭ്യതയിൽ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. ഇറാഖ്, സൗദി അറേബ്യ,യു.എ.ഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് ഹോർമുസ് കടലിടുക്ക് അടച്ചതോടെ നിലച്ചത്. ഈ സാഹചര്യത്തിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ നീക്കം.
ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഇന്ധനക്ഷാമം പരിഹരിക്കാൻ റഷ്യയിൽ നിന്നുള്ള ഇറക്കുമതി സഹായിക്കുമെന്നാണ് റിപ്പോർട്ട്. ഖത്തറിൽ പ്രകൃതി വാതകത്തിന്റെ ഉത്പാദനവും വിതരണവും സ്തംഭിച്ചതോടെ ഗ്യാസ് വിതരണത്തിലും റഷ്യയുടെ സഹായം തേടും. വരുന്ന ആഴ്ചകളിഷ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ ഇന്ധന ക്ഷാമത്തിന് താത്കാലിക ആശ്വാസം ലഭിക്കുമെന്നാണ് വിവരം. ഇന്ത്യൻ തീരത്തിനടുത്തുള്ള കപ്പലുകളിൽ നിന്നുള്ള എണ്ണ അടുത്ത ആഴ്ചകളിൽ തന്നെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. യുദ്ധ സാഹചര്യങ്ങൾ കാരണം ഇന്ധന വിതരണത്തിൽ തടസമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |