
ലക്‌നൗ: പ്രായപൂർത്തിയായ യുവതിയും വിവാഹിതനായ പുരുഷനും പരസ്‌പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കുന്നതിൽ കേസെടുക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നുള്ള ലിവ്-ഇൻ ദമ്പതികളായ അനാമിക, നേത്രപാൽ എന്നിവർ സമർപ്പിച്ച ക്രിമിനൽ റിട്ട് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. യുവതിയുടെ മാതാവിന്റെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ കോടതിയിൽ ഹർജി സമർപ്പിച്ചത്.
നിയമവും ധാർമികതയും വ്യത്യാസമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിയമപ്രകാരം നേത്രപാൽ തെറ്റുകാരനല്ലെന്നും വ്യക്തമാക്കി. സമൂഹത്തിന്റെ അഭിപ്രായത്തിനനുസരിച്ച് പൗരന്മാരുടെ അവകാശത്തിൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ല. ദമ്പതികളെ അറസ്റ്റ് ചെയ്യരുതെന്നും യുവതിയുടെ കുടുംബം ഇരുവരെയും ഉപദ്രവിക്കരുതെന്നും കോടതി ഉത്തരവിട്ടു. ദമ്പതികൾ താമസിക്കുന്ന വീട്ടിൽ യുവതിയുടെ കുടുംബം പ്രവേശിക്കരുത്. ദമ്പതികളുമായി നേരിട്ട് ബന്ധപ്പെടാനും പാടില്ല. പ്രാദേശിക പൊലീസ് മേധാവിക്കായിരിക്കും ദമ്പതികളുടെ സുരക്ഷയുടെ ചുമതലയെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിൽ അടുത്തവാദം ഏപ്രിൽ എട്ടിന് പരിഗണിക്കും.
അനാമികയുടെ അമ്മ കാന്തിയാണ് കേസ് ഫയൽ ചെയ്തത്. 18 വയസ് മാത്രമുള്ള മകളെ വിവാഹിതനായ നേത്രപാൽ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയെന്നാണ് പരാതിയിൽ കാന്തി ആരോപിച്ചത്. തങ്ങൾ പ്രായപൂർത്തിയായവർ ആണെന്നും പരസ്‌പര സമ്മതത്തോടെയാണ് ഒരുമിച്ച് താമസിക്കുന്നതെന്നും ദമ്പതികൾ കോടതിയെ ബോധിപ്പിച്ചു. ദുരഭിമാനക്കൊലയ്ക്ക് ഇരയാകാൻ സാദ്ധ്യതയുള്ളതായും യുവതിയുടെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയതായും ദമ്പതികൾ കോടതിയെ അറിയിച്ചു. തുടർന്നാണ് ഇരുവർക്കും പൊലീസ് സംരക്ഷണമൊരുക്കാൻ കോടതി ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |