
ചെന്നെെ: 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. നാളെ ( 16 - വ്യാഴാഴ്ച) സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തമിഴ്നാടിന്റെ ശബ്ദം ചെവിക്കൊണ്ടില്ലെങ്കിൽ കേന്ദ്രത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും വലിയ വിലയും നൽകേണ്ടിവരുമെന്നും സ്റ്റാലിൻ പറഞ്ഞു. മണ്ഡലപുനർനിർണയ വിഷയത്തിൽ പാർട്ടി എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗം വിളിച്ചതിന് ശേഷമായിരുന്നു സ്റ്റാലിന്റെ മുന്നറിയിപ്പ്.
'ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ നാളെ പാർലമെന്റിൽ കൊണ്ടുവരാൻ പോകുന്ന ഡിലിമിറ്റേഷൻ ഭേദഗതി ബിൽ തമിഴ്നാടിനോടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുമുള്ള ചരിത്രപരമായ അനീതിയാണ്. ബിജെപി തീക്കളിയാണ് കളിക്കുന്നത്. നാളെ തമിഴ്നാട്ടിൽ മുഴുവൻ വീടുകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും ഡിലിമിറ്റേഷനെതിരെ പ്രതിഷേധവുമായി കരിങ്കൊടികൾ ഉയരും.
കേന്ദ്ര സർക്കാർ തമിഴ്നാടിന്റെ ശബ്ദത്തെ അവഗണിച്ച് നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഡിഎംകെ പ്രസിഡന്റ് എന്ന നിലയിലല്ല 'തമിഴൻ' എന്ന നിലയിലാണ് മുന്നറിയിപ്പ് നൽകുന്നത്. ഇത് ഏതെങ്കിലും പാർട്ടികളെയോ വ്യക്തികളെയോ ബാധിക്കുന്നതല്ല. ഇത് നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. നമ്മുടെ ജനാധിപത്യം സംരക്ഷിക്കാൻ ഇന്ത്യയിലെ എല്ലാ പാർട്ടികളും എംപിമാരും തയ്യാറാകണം'- അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |